ഒരു കോടിയിലധികം രൂപയുടെ സ്വർണാഭരണങ്ങൾ തട്ടിയെടുത്ത കേസിലെ പ്രതികളിൽ ഒരാൾ അറസ്റ്റിൽ

Thursday 10 October 2024 1:12 AM IST

തൃശൂർ: അമ്മാടം സ്വദേശിയിൽ നിന്നും ഒരു കോടിയിലധികം രൂപയുടെ മൂല്യം വരുന്ന സ്വർണാഭരണങ്ങൾ തട്ടിയെടുത്ത കേസിൽ ഒരാൾ അറസ്റ്റിൽ. ചാലക്കുടി പോട്ട സ്വദേശിനിയായ അറയ്ക്കൽ വീട്ടിൽ തെക്കുംതലയിൽ ജിജിമോൾ എ. തെക്കുംതലയെയാണ് സിറ്റി പൊലീസ് ക്രൈം ബ്രൈഞ്ച് അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ മാർച്ച് മാസത്തിൽ രണ്ട് ദിവസങ്ങളിലായാണ് പ്രതികൾ സ്വർണാഭരണങ്ങൾ വാങ്ങിയത്. പണമോ സ്വർണാഭരണങ്ങളോ തങ്കക്കട്ടികളോ തിരികെ കിട്ടാതെവന്നപ്പോൾ തട്ടിപ്പിന് ഇരയായെന്ന് മനസിലാക്കി മേയ് മാസത്തിൽ ഈസ്റ്റ് പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകുകയായിരുന്നു. ക്രൈം ബ്രാഞ്ച് അസിസ്റ്റന്റ് കമ്മിഷണർ വൈ. നിസാമുദ്ദീന്റെ നേതൃത്വത്തിലാണ് കേസ് അന്വേഷിച്ചത്. അന്വേഷണത്തിൽ പ്രതികൾ തെളിവിലേക്കുള്ള രേഖകൾ നശിപ്പിച്ചതായും കണ്ടെത്തിയിരുന്നു. പിന്നീട് നടന്ന അന്വേഷണത്തിലാണ് പ്രതിയെ കണ്ടെത്തി അറസ്റ്റുചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. അന്വേഷണ സംഘത്തിൽ സബ് ഇൻസ്‌പെ്കടർമാരായ ജയപ്രദീപ്, വി.കെ. സന്തോഷ്, അസിസ്റ്റന്റ് സബ് ഇൻസ്‌പെ്കടർ ജെസ്സി ചെറിയാൻ, സീനിയർ സിവിൽ പൊലീസ് ഓഫീസർ ഗിരീഷ്, സിവിൽ പൊലീസ് ഓഫീസർ സച്ചിൻദേവ് എന്നിവരും ഉണ്ടായിരുന്നു.