ആകാശത്ത് വട്ടമിട്ട് പറന്നത് രണ്ടര മണിക്കൂര്‍, ഒടുവില്‍ ഷാര്‍ജ ഫ്‌ളൈറ്റിന് സേഫ് ലാന്‍ഡിംഗ്‌; എല്ലാവരും സുരക്ഷിതര്‍

Friday 11 October 2024 8:23 PM IST

ട്രിച്ചി: ആശങ്കകള്‍ക്ക് വിരാമമിട്ട് എയര്‍ ഇന്ത്യ വിമാനം സുരക്ഷിതമായി താഴെയിറക്കി. 141 യാത്രക്കാരുമായി കഴിഞ്ഞ രണ്ട് മണിക്കൂറായി ആകാശത്ത് വട്ടമിട്ട് പറന്നതിന് ശേഷമാണ് വിമാനം താഴെയിറക്കിയത്. വിമാനത്തിനുള്ളിലെ 141 യാത്രക്കാരും സുരക്ഷിതരാണെന്ന വിവരമാണ് ഏറെ ആശ്വാസം നല്‍കി പുറത്തുവരുന്നത്.തിരുച്ചിറപ്പള്ളി വിമാനത്താവളത്തില്‍ വന്‍ സന്നാഹമാണ് ഒരുക്കിയിരിക്കുന്നത്. 20 ആംബുലന്‍സുകള്‍ ഉള്‍പ്പെടെ വിമാനത്താവളത്തില്‍ ഒരുക്കി നിര്‍ത്തിയിരിക്കുകയാണ്.

വൈകുന്നേരം 5.40ന് പുറപ്പെട്ട വിമാനം 8.20ന് ഷാര്‍ജയില്‍ എത്തേണ്ടതായിരുന്നു. എന്നാല്‍ പറന്നുയര്‍ന്നതിന് ശേഷം വിമാനത്തിലെ സാങ്കേതിക തകരാറ് പൈലറ്റ് മനസ്സിലാക്കുകയായിരുന്നു. ഇതോടെയാണ് വിമാനം തിരിച്ചു പറന്നത്. രാത്രി 8.10ന് തിരുച്ചിറപ്പള്ളി വിമാനത്താവളത്തില്‍ സേഫ് ലാന്‍ഡിംഗ് നടത്തുകയായിരുന്നു. കനത്ത സുരക്ഷയാണ് വിമാനത്താവളത്തില്‍ ഒരുക്കിയിരുന്നത്. ലാന്‍ഡിംഗ് ഗിയറിന് ഉള്‍പ്പെടെ പ്രശ്‌നമുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നതോടെ വലിയ ആശങ്കയാണ് ഉണ്ടായത്.

യാത്രക്കാരെ സുരക്ഷിതമായി താഴെയിറക്കാന്‍ കഴിയുമെന്ന പ്രതീക്ഷയിലായിരുന്നുവെങ്കിലും റെഡ് അലേര്‍ട്ടിന് സമാനമായ സൗകര്യങ്ങള്‍ ഒരുക്കിയിരുന്നു വിമാനത്താവള അധികൃതര്‍. ഹൈഡ്രോളിക് സംവിധാനത്തിലെ പിഴവ് കാരണം ഇന്ധനത്തിന്റെ അളവ് പകുതിക്ക് താഴെയെത്തിച്ച ശേഷം ലാന്‍ഡ് ചെയ്യിക്കാനാണ് ശ്രമിച്ചത്. ഇതിന്റെ ഭാഗമായിട്ടാണ് രണ്ടര മണിക്കൂറോളം ആകാശത്ത് വട്ടമിട്ട് പറന്നത്. എയര്‍ ഇന്ത്യയുടെ IX613 നമ്പര്‍ വിമാനമാണ് സുരക്ഷിതമായി താഴെയിറക്കിയത്.