സംഘർഷം വടക്കൻ ലെബനനിലേക്ക് -- ഹിസ്ബുള്ള ആക്രമണം; നാല് ഇസ്രയാൽ സൈനികർ കൊല്ലപ്പെട്ടു

Tuesday 15 October 2024 7:58 AM IST

 തിരിച്ചടിയിൽ 18 മരണം

ടെൽ അവീവ്: വടക്കൻ ഇസ്രയേലിലെ സൈനിക ബേസിൽ ഹിസ്ബുള്ള നടത്തിയ ഡ്രോൺ ആക്രമണത്തിൽ 4 സൈനികർ കൊല്ലപ്പെട്ടു. 60 പേർക്ക് പരിക്കേറ്റു. പ്രാദേശിക സമയം, ഞായറാഴ്ച രാത്രി ഹൈഫ നഗരത്തിന് തെക്ക് ബിന്യാമിനയിലായിരുന്നു സംഭവം.

പിന്നാലെ വടക്കൻ ലെബനനിൽ ഇസ്രയേലിന്റെ വ്യോമാക്രമണങ്ങളിൽ 18 പേർ കൊല്ലപ്പെട്ടു. സഹാർത മേഖലയിലെ ക്രിസ്‌ത്യൻ ഭൂരിപക്ഷ ഗ്രാമമായ അയ്‌തൂവിലാണ് സ്ഫോടനമുണ്ടായത്. ഹിസ്ബുള്ള നേതാവിനെ ലക്ഷ്യമിട്ട് ഒരു അപ്പാർട്ട്മെന്റാണ് തകർത്തത്.

സംഘർഷം തുടങ്ങിയ ശേഷം ആദ്യമായാണ് വടക്കൻ ലെബനനെ ഇസ്രയേൽ ലക്ഷ്യമിട്ടത്. അതേ സമയം, ഹൈഫയിലെ സ്റ്റെല്ല മേരിസ് നേവൽ ബേസിന് നേരെയും ഹിസ്ബുള്ള ആക്രമണമുണ്ടായി. നാശനഷ്ടമുണ്ടോ എന്ന് വ്യക്തമല്ല. ഞായറാഴ്ച 51 പേരാണ് തെക്കൻ ലെബനനിൽ വിവിധ ആക്രമണങ്ങളിൽ കൊല്ലപ്പെട്ടത്.

മരണം 42,280

 ഗാസയിൽ 24 മണിക്കൂറിനിടെ 60ലേറെ പേർക്ക് ജീവൻ നഷ്ടമായി. ആകെ മരണം 42,280 കടന്നു

 നുസൈറത്തിൽ അഭയാർത്ഥികൾ തങ്ങിയ സ്കൂളിൽ ബോംബാക്രമണം. 15 കുട്ടികൾ അടക്കം 22 മരണം

 ജബലിയ അഭയാർത്ഥി ക്യാമ്പിൽ ഭക്ഷണ വിതരണ കേന്ദ്രത്തിലുണ്ടായ ആക്രമണത്തിൽ 10 പേർ കൊല്ലപ്പെട്ടു

 അൽ - അഖ്സ ആശുപത്രി പരിസരത്ത് വ്യോമാക്രമണം,​ 4 മരണം. ഹമാസിന്റെ കമാൻഡ് സെന്റർ തകർത്തു

ഇസ്രയേലിന്

'താഡ് " ഉടൻ

ഇറാൻ വീണ്ടും ആക്രമിച്ചാൽ,​ ബാലിസ്റ്റിക് മിസൈലുകളെ തകർക്കുന്നതിന് താഡ് വ്യോമപ്രതിരോധ സംവിധാനം (ടെർമിനൽ ഹൈ ആൽറ്റിറ്റ്യൂഡ് ഏരിയ ഡിഫൻസ്) ഇസ്രയേലിന് യു.എസ് ഉടൻ എത്തിക്കും. സംവിധാനം പ്രവർത്തിപ്പിക്കാൻ വിദഗ്ദ്ധരായ 100 സൈനികരെയും ഇസ്രയേലിലേക്ക് അയയ്ക്കുമെന്ന് പെന്റഗൺ വ്യക്തമാക്കിയിരുന്നു. രണ്ടാഴ്ച മുമ്പത്തെ ഇറാൻ മിസൈൽ ആക്രമണത്തിന് ഇസ്രയേലിന്റെ തിരിച്ചടി എപ്പോൾ വേണമെങ്കിലും ഉണ്ടാകാം.