'അമ്മയിലെ തെറ്റുകൾ മോഹൻലാലിനും അറിയാം'; മിണ്ടാതിരുന്ന് കേൾക്കുന്നവർക്കേ സംഘടനയിൽ സ്ഥാനമുള്ളൂവെന്ന് മല്ലികാ സുകുമാരൻ
തിരുവനന്തപുരം: താരസംഘടനയായ അമ്മയെ വിമർശിച്ച് നടി മല്ലികാ സുകുമാരൻ. മിണ്ടാതിരുന്ന് കേൾക്കുന്നവർക്കേ സംഘടനയിൽ സ്ഥാനമുള്ളൂവെന്ന് നടി ആരോപിച്ചു. മാദ്ധ്യമപ്രവർത്തകരോടായിരുന്നു നടിയുടെ പ്രതികരണം.
കൈനീട്ടം എന്ന പേരിൽ നൽകുന്ന സഹായത്തിൽ പക്ഷഭേദമുണ്ട്. സംഘടനയിൽ കുറേയൊക്കെ തെറ്റുകൾ നടന്നിട്ടുണ്ടെന്ന് മോഹൻലാലിനും അറിയാം. അമ്മയ്ക്കുള്ളിൽ പലരും അവരവരുടെ ഇഷ്ടങ്ങൾ നടത്താൻ നോക്കിയിട്ടുണ്ട്. കൈനീട്ടം എന്ന പേരിലുള്ള സഹായത്തിൽ നിന്ന് അർഹതപ്പെട്ട പലരെയും മാറ്റിനിർത്തുകയാണ്. എന്നാൽ മാസത്തിൽ 15 ദിവസവും വിദേശത്ത് പോകുന്നവർക്ക് ഈ സഹായം ഉണ്ട്.
അതിജീവിതയായ നടിക്കുനേരെ അക്രമം നടന്നുവെന്നത് നൂറ് ശതമാനം സത്യമാണ്. അതിന്റെ പേരിലാണ് ഈ ചർച്ചകളൊക്കെ തുടങ്ങിയത്. ഏഴുവർഷം പിന്നിട്ടിട്ടും അക്കാര്യത്തിൽ അന്വേഷണം എന്തായി എന്ന് സർക്കാർ പറയണം. എന്നിട്ടുവേണം ഇന്നലെ സംഭവിച്ച കാര്യങ്ങൾ പറയാൻ.
ഇപ്പോൾ ആരൊക്കെയോ ചാനലുകളിൽ മൈക്ക് കിട്ടുമ്പോൾ എന്തൊക്കെയോ പറയുന്നുണ്ട്. അഭിനയിക്കാൻ അവസരം കിട്ടാൻ ഹോട്ടൽ മുറികളിൽ അഞ്ചും ആറും തവണയൊക്കെ പോകുന്നത്. മോശം പെരുമാറ്റമുണ്ടായാൽ ആദ്യം തന്നെ വിലക്കണം. കുടം തുറന്ന് ഭൂതത്തെ പുറത്തുവിട്ടത് പോലെയായി ഹേമ കമ്മിറ്റി റിപ്പോർട്ടെന്നും മല്ലിക സുകുമാരൻ പറഞ്ഞു.