അയോദ്ധ്യയിൽ രാംലല്ലയുടെ ആദ്യ ദീപാവലി, 28 ലക്ഷം മൺചെരാതിൽ തിളങ്ങി രാമക്ഷേത്രം
ന്യൂഡൽഹി : ത്രിസന്ധ്യയിൽ തെളിഞ്ഞ 28ലക്ഷം മൺചെരാതുകളുടെ ദീപാവലിയിൽ തിളങ്ങി അയോദ്ധ്യ രാമക്ഷേത്രം. ജനുവരിയിൽ ക്ഷേത്രം ഉദ്ഘാടനം ചെയ്ത ശേഷമുള്ള രാംലല്ലയുടെ ആദ്യ ദീപാവലി അയോദ്ധ്യാനഗരിയിലും സരയൂ തീരങ്ങളിലും ദീപക്കാഴ്ചകളുടെ മഹോത്സവമായി. അയോദ്ധ്യ വർണ വെളിച്ചത്തിൽ നിറഞ്ഞാടി. സരയൂ നദീക്കരയിൽ ഉൾപ്പെടെ ലക്ഷക്കണക്കിന് ദീപങ്ങൾ നിരന്നു. ഗിന്നസ് വേൾഡ് റെക്കോർഡിൽ സ്ഥാനംപിടിച്ചേക്കും. ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും മന്ത്രിമാരും ചേർന്ന് ചെരാതുകൾ തെളിച്ച് ഉദ്ഘാടനം ചെയ്തു. എട്ടാം തവണയാണ് അയോദ്ധ്യയിൽ ദീപാവലിക്ക് ദീപോത്സവം സംഘടിപ്പിക്കുന്നത്. അഭിമാന മുഹൂർത്തമെന്ന് യോഗി ആദിത്യനാഥ് പറഞ്ഞു. ക്ഷേത്രം തുറന്നുകൊടുത്ത പ്രധാനമന്ത്രി നരേന്ദ്രമോദിയെ പ്രകീർത്തിച്ചു. രാമായണം വിഷയമാക്കിയ ലൈറ്റ് ആൻഡ് സൗണ്ട് ഷോയും, ലേസർ ഷോയും സംഘടിപ്പിച്ചു. നേപ്പാൾ, മ്യാൻമർ, തായ്ലൻഡ്, മലേഷ്യ, കംബോഡിയ, ഇൻഡോനേഷ്യ എന്നിവിടങ്ങളിൽ നിന്നെത്തിയ കലാകാരന്മാരും കലാപ്രകടനങ്ങൾ കാഴ്ചവച്ചു. അയോദ്ധ്യയിൽ 30,000ൽപ്പരം സന്നദ്ധപ്രവർത്തകരെ നിയോഗിച്ചതായി ശ്രീരാമജന്മഭൂമി തീർത്ഥ ക്ഷേത്ര ട്രസ്റ്റ് ഭാരവാഹികൾ അറിയിച്ചു.