കാപ്പ ചുമത്തി ജയിലിലടച്ചു

Thursday 31 October 2024 2:22 AM IST

അങ്കമാലി: വധശ്രമക്കേസിലെ പ്രതിയെ കാപ്പ ചുമത്തി ജയിലിലടച്ചു. കറുകുറ്റി പുത്തൻ പുരയ്ക്കൽ വീട്ടിൽ റിധിൻ ബേബിയെ (26)ആണ് വിയ്യൂർ സെൻട്രൽ ജയിലിലടച്ചത്. റൂറൽ ജില്ലാ പൊലീസ് മേധാവി ഡോ.വൈഭവ് സക്സേനയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ എറണാകുളം ജില്ലാ കളക്ടർ എൻ.എസ്.കെ ഉമേഷാണ് ഉത്തരവിട്ടത്. അങ്കമാലി, ചെങ്ങമനാട്, കൊരട്ടി, ഫോർട്ട് കൊച്ചി പൊലീസ് സ്റ്റേഷൻ പരിധികളിൽ കൊലപാതകശ്രമം, ദേഹോപദ്രവം, ഭീഷണിപ്പെടുത്തൽ, മോഷണം, മയക്കുമരുന്ന് തുടങ്ങി നിരവധി കേസുകളിൽ പ്രതിയാണ്. കഴിഞ്ഞ ആഗസ്റ്റ് ആദ്യം കറുകുറ്റിയിലെ ബാറിൽ വച്ച് ജോഫിയെന്നയാളെ കൊലപ്പെടുത്താൻ ശ്രമിച്ചതിന് അങ്കമാലി പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ ഉൾപ്പെട്ടതിനെ തുടർന്നാണ് നടപടി. അങ്കമാലി പൊലീസ് ഇൻസ്പെക്ടർ ആർ.വി അരുൺകുമാറിന്റെ നേതൃത്വത്തിൽ സബ് ഇൻസ്പെക്ടർ കെ. പ്രദീപ് കുമാർ, അസി. സബ് ഇൻസ്പെക്ടർ വി.ബി സജീഷ്, സിവിൽ പൊലീസ് ഓഫീസർ അജിത തിലകൻ എന്നിവരടങ്ങുന്ന സംഘമാണ് ഇയാളെ അറസ്റ്റ് ചെയ്തത്.