കാർഷിക സമൃദ്ധം ഈ സെൻട്രൽ ജയിൽ
തൃശൂർ: കാർഷിക സമൃദ്ധമായി വിയ്യൂർ സെൻട്രൽ ജയിൽ വളപ്പ്. പച്ചക്കറി ഉത്പാദനത്തിൽ റെക്കാഡ് വർദ്ധനയാണ് ആയിരത്തിലധികം അന്തേവാസികൾ ചേർന്ന് നേടിയത്. കഴിഞ്ഞ ഒരു മാസത്തിൽ മാത്രം 6.5 ടൺ പച്ചക്കറിയാണ് വിളവെടുത്തത്. കപ്പ്, കൂർക്ക, കോവൽ, കായ, ചുരയ്ക്കസ പാവൽ, പയർ, വെണ്ട, വെള്ളരി, പടവലം, പീച്ചിൽ, വടുകപുളി നാരങ്ങ , മറ്റ് പച്ചക്കറികളാണ് പ്രധാനമായും ഉദ്പാദിപ്പിക്കുന്നത്. ആദ്യമൊക്കെ വിളവെടുക്കുന്ന പച്ചക്കറി ജയിൽ ആവശ്യം കഴിഞ്ഞ് വിൽപ്പന നടത്തുകയായിരുന്നുവെങ്കിൽ ഇപ്പോൾ പൂർണമായും ഇവിടെ തന്നെ ഉപയോഗിക്കുകയാണ്. എന്നിട്ടും ബാക്കി വരുന്നവ ജില്ലാ ജയിൽ, വനിതാ ജയിൽ, അതി സുരക്ഷ ജയിൽ എന്നിവിടങ്ങളിലേക്ക് കൈമാറും. ചീമേനി ജയിലിൽ നിന്ന് ഡി.ഐ.ജിയുടെ നേതൃത്വത്തിൽ ജെ.സി.ബി എത്തിച്ചാണ് കളമൊരുക്കിയത്. പ്രദേശത്ത് കാട്ടുപ്പന്നികൾ, മയിലുകൾ എന്നിവയുടെ ശല്യം മറികടന്നാണ് ഇത്രയേറെ പച്ചക്കറി ഉദ്പാദിപ്പിക്കാൻ സാധിച്ചത്. അസി. സൂപ്രണ്ട് നവാസ് ബാബു, ഡെപ്യൂട്ടി പ്രിസൺ ഓഫീസർ ജോസ് എന്നിവരാണ് പച്ചക്കറിക്കൃഷിക്ക് നേതൃത്വം നൽകുന്നത്.
ബിരിയാണി പാർസലും ഇലയിൽ
ആഴ്ച്ചയിൽ ഒരു ദിവസം ജയിൽ അന്തേവാസികൾ ബിരിയാണി പാർസലായി വാങ്ങാം. എതാനും മാസങ്ങളായി ഇലയിൽ പൊതിഞ്ഞാണ് ബിരിയാണ് നൽകുന്നത്. ഇലയ്ക്ക് രണ്ട് രൂപ ഈടാക്കിക്കൊണ്ട് വരുമാന മാർഗമാക്കി മാറ്റുകയാണ്. നേരത്തെ 3.50 രൂപ വിലയുള്ള കണ്ടെയ്‌നറിലാണ് നൽകിയിരുന്നത്. പ്രതിമാസം 2500 ഓളം പേർക്കാണ് പാർസൽ നൽകുന്നത്. ജയിലിലേക്കാവശ്യമായ 65 ശതമാനം പാലും ഉദ്പാദിപ്പിക്കുന്നതും ഇവിടെ നിന്ന് തന്നെയാണ്. ഭക്ഷ്യോത്പാദനത്തിൽ എല്ലാ ചെലവും കഴിച്ച് പ്രതിമാസം അഞ്ച് ലക്ഷം രൂപയും പെട്രോൾ പമ്പിൽ നിന്ന് 13 ലക്ഷം രൂപയും മിച്ചം ലഭിക്കുന്നുണ്ട്.
കഴിഞ്ഞ മാസം വിളവെടുത്ത പച്ചക്കറി കിലോ ഗ്രാമിൽ
- കപ്പ 1520
- കൂർക്ക 450
- കോവൽ 400
- കായ 450
- ചുരക്ക 270
- പാവൽ 250
- പയർ 560
- വെണ്ടക്ക 440
- വെള്ളരി 450
- പടവലം 475
- പീച്ചിൽ 370
- പലവക 600
മോചനാനന്തര ജീവിതത്തിൽ കുറച്ച് പേർക്കെങ്കിലും കാർഷിക വൃത്തി ജീവനോപാധിയായി പിൻതുടരാൻ സാധിക്കും . ഇത്തരം സംരംഭങ്ങൾ ജയിൽ ബഡ്ജറ്റിൽ കുറവ് വരുത്താൻ കഴിയുന്നത് മാത്രമല്ല വിഷരഹിത പച്ചക്കറി ജയിൽ ആവശ്യങ്ങൾക്ക് ഉപയോഗിക്കാൻ സാധിക്കും ( കെ.അനിൽ കുമാർ, വിയ്യൂർ സെൻട്രൽ ജയിൽ സൂപ്രണ്ട്)