വീട് നിർമ്മാണം പാതിവഴിയിൽ: കരാറുകാരന് 73,000 രൂപ പിഴ

Saturday 02 November 2024 1:03 AM IST

കൊച്ചി: വീട് നിർമ്മാണം പാതിവഴിയിൽ മുടക്കിയ കരാറുകാരന് 73,000 രൂപ പിഴ വിധിച്ച് എറണാകുളം ജില്ല ഉപഭോക്തൃ തർക്ക പരിഹാര കോടതി. കൂവപ്പാടം സ്വദേശി രാജേശ്വരിയുടെ പരാതിയിൽ കരാറുകാരൻ കെന്നി ഫെർണാണ്ടസിനെതിരെയാണ് വിധി. 3.69 ലക്ഷം രൂപയുടെ എസ്റ്റിമേറ്റ് തുകയിൽ 1.10 ലക്ഷം രൂപ പരാതിക്കാരി നൽകിയെങ്കിലും പണി പൂർത്തീകരിക്കാതെ കരാറുകാരൻ മുങ്ങി. തുടർന്ന് വനിതാ കമ്മിഷനിൽ പരാതി സമർപ്പിച്ചപ്പോൾ 35 ,000 രൂപ തവണകളായി തിരികെ നൽകി. ബാക്കി തുക ആവശ്യപ്പെട്ടാണ് ഉപഭോക്തൃ കോടതിയെ സമീപിച്ചത്. പരാതിക്കാരി അനുഭവിച്ച മന:ക്ലേശത്തിനും ബുദ്ധിമുട്ടുകൾക്കും എതിർക്ഷി ഉത്തരവാദിയാണെന്ന് ഡി.ബി. ബിനു അദ്ധ്യക്ഷനും, വി. രാമചന്ദ്രൻ, ടി.എൻ. ശ്രീവിദ്യ എന്നിവർ അംഗങ്ങളുമായ ബെഞ്ച് വിലയിരുത്തി. നൽകാനുള്ള തുകയും നഷ്ടപരിഹാരവും കോടതിച്ചെലവുമടക്കം 45 ദിവസത്തിനകം പരാതിക്കാരിക്ക് നൽകണം.