'സിപിഎം നല്‍കിയ ഓഫര്‍ എന്താണെന്ന് അറിയാം, തിരൂര്‍ സതീഷിന്റെ കണ്ണ് മഞ്ഞളിച്ചു' 

Saturday 02 November 2024 7:19 PM IST

തൃശൂര്‍: കൊടകര കുഴല്‍പ്പണ കേസില്‍ ബിജെപിയുടെ മുന്‍ ഓഫീസ് സെക്രട്ടറി തിരൂര്‍ സതീഷ് സിപിഎം നല്‍കിയ ഓഫറില്‍ വീണുവെന്ന് ബിജെപി. ഇപ്പോഴുണ്ടായിട്ടുള്ള വെളിപ്പെടുത്തലുകള്‍ക്ക് പിന്നില്‍ സിപിഎം ആണെന്നും ബിജെപി. തൃശൂര്‍ സര്‍വീസ് സഹകരണ ബാങ്കിന്റെ പ്രസിഡന്റ് സിപിഎം നേതാവായ എം.കെ കണ്ണന്‍ ആണ്. ഇവിടെ സതീഷിന്റെ പേരില്‍ ഭവന വായ്പയുണ്ടെന്നും അത് എഴുതിത്തള്ളാമെന്ന വാഗ്ദാനത്തില്‍ സതീഷിന്റെ കണ്ണ് മഞ്ഞളിച്ചുവെന്നും ബിജെപി ആരോപിക്കുന്നു.

മുന്‍ മന്ത്രി എ.സി മൊയ്ദീനും സിപിഎം നേതാവ് എം.കെ കണ്ണനും തൃശൂരിലെ ഒരു ഹോട്ടലില്‍ വെച്ച് സതീഷുമായി കൂടിക്കാഴ്ച നടത്തിയതിന് ശേഷമാണ് ഇപ്പോഴത്തെ വെളിപ്പെടുത്തലുകളുണ്ടായിരിക്കുന്നത്. പാലക്കാട്, ചേലക്കര മണ്ഡലങ്ങളില്‍ ബിജെപിക്ക് ലഭിക്കുന്ന ജനപിന്തുണ സിപിഎമ്മിനെ ഭയപ്പെടുത്തുന്നുണ്ടെന്നും അതിന്റെ ഭാഗമാണ് ഈ കള്ളക്കഥകളെന്നും ബിജെപി നേതൃത്വം പറയുന്നു.

തൃശൂര്‍ സര്‍വീസ് സഹകരണ ബാങ്കില്‍നിന്ന് താന്‍ വീടുപണിക്കായി 19 ലക്ഷം രൂപ വായ്പയെടുത്തിട്ടുണ്ടെന്നും അതിപ്പോള്‍ 21 ലക്ഷം രൂപ വരെയായെന്നും സതീഷ് തന്നെ മുമ്പ് പറഞ്ഞിട്ടുള്ളത് ബിജെപി നേതാക്കള്‍ ചൂണ്ടിക്കാട്ടി. കോക്കുളങ്ങരയിലെ വീട് ഇപ്പോള്‍ ജപ്തി നടപടികള്‍ നേരിടുകയാണ്. പലതവണ ബാങ്കുകാര്‍ ജപ്തിക്കായി വന്നിരുന്നുവെന്ന് സതീഷ് പറഞ്ഞിട്ടുണ്ടെന്നും നേതാക്കള്‍ ചൂണ്ടിക്കാണിക്കുന്നു. തൃശൂരിലെ ബാങ്ക് വായ്പയുടെ കാര്യവും എംകെ കണ്ണന്റെ ഇടപെടലിനെ കുറിച്ചും ബിജെപി നേതാവ് ശോഭ സുരേന്ദ്രനും ആരോപണം ഉന്നയിച്ചിരുന്നു.

ഈ സാഹചര്യത്തിലാണ് ബിജെപിയില്‍ നിന്നു പുറത്താക്കിയ തിരൂര്‍ സതീഷിനെ സിപിഎം തത്കാലം ജപ്തിയില്‍നിന്ന് ഒഴിവാക്കാമെന്നും തിരഞ്ഞെടുപ്പിനുശേഷം പിന്നീടു വായ്പ എഴുതിത്തള്ളാമെന്നും വാഗ്ദാനം നല്‍കിയത്. വീടിനും വീട്ടുകാര്‍ക്കും സിപിഎം പ്രാദേശിക പ്രവര്‍ത്തകരുടെ സംരക്ഷണവും ഉറപ്പുനല്‍കിയിട്ടുണ്ട്. നിലവില്‍ തിരൂര്‍ സതീഷിന്റെ വീട്ടില്‍ പൊലീസ് കാവല്‍ ഏര്‍പ്പെടുത്തിയിരിക്കുകയാണ്.