'പാലക്കാട്ടെ പാതിരാനാടകം കൊടകര കുഴല്‍പണ ഇടപാട് വെളുപ്പിക്കാനുള്ള സിപിഎം - ബിജെപി ഡീലിന്റെ തുടര്‍ച്ച'; രമേശ് ചെന്നിത്തല

Wednesday 06 November 2024 4:33 PM IST

തിരുവനന്തപുരം: പാലക്കാട്ട് പൊലീസിനെ ഉപയോഗിച്ച് നടത്തിയ പാതിരാ നാടകം കൊടകര കുഴല്‍പ്പണ ഇടപാട് വെളുപ്പിക്കാനുള്ള സിപിഎം - ബിജെപി ഡീലിന്റെ തുടര്‍ച്ചയാണെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം രമേശ് ചെന്നിത്തല ആരോപിച്ചു. കോണ്‍ഗ്രസിന്റെ സമുന്നതരായ വനിതാ നേതാക്കള്‍ താമസിക്കുന്ന ഹോട്ടല്‍ മുറികളിലേക്ക് വനിതാ പൊലീസ് പോലുമില്ലാതെ മഫ്തിയിലടക്കം പൊലീസ് സംഘം പാതിരാത്രിയില്‍ ഇരച്ചു കയറി ചെല്ലുന്നത് തികഞ്ഞ തെമ്മാടിത്തമാണ്. സിപിഎമ്മിനും ബിജെപിക്കും വേണ്ടി വിടുപണി നടത്തുന്ന സംഘമായി പൊലീസ് അധ:പതിച്ചിരിക്കുന്നു.

സംസ്ഥാനത്തെ പൊലീസ് സംവിധാനത്തെ അങ്ങേയറ്റം വൃത്തികെട്ട രീതിയില്‍ ദുരുപയോഗം ചെയ്യുകയാണ് ഈ സര്‍ക്കാര്‍. ബിജെപിയുടെ ഉന്നത നേതാക്കളുമായി ഡീല്‍ ഉറപ്പിക്കാന്‍ സംസ്ഥാനത്തെ ഒരു എഡിജിപിയെ ഉപയോഗിച്ചു. പൊലീസിനെ ഉപയോഗിച്ച് പൂരം കലക്കി തൃശൂരില്‍ ബിജെപി സ്ഥാനാര്‍ഥിയെ വിജയിപ്പിച്ചു. ഇപ്പോള്‍ പാലക്കാട്ടും ഇരുപാര്‍ട്ടികളും തമ്മിലുള്ള അവിഹിതം വെളിവായിരിക്കുന്നു.

കൊടകര കുഴല്‍പണകേസ് വീണ്ടും ഉയര്‍ന്നു വന്ന സാഹചര്യത്തില്‍ അതുമായി ബന്ധപ്പെട്ട വിവാദം മായ്ക്കുന്നതിനു വേണ്ടി ടെലിവിഷന്‍ ചാനലുകള്‍ക്കായി നടത്തിയ പാതിരാ നാടകമാണ് പാലക്കാട് നടന്നത്. തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരെ പോലും അറിയിക്കാതെ സിപിഎമ്മിനു വേണ്ടി പൊലീസ് നടത്തിയ വിടുപണിയാണിത്. ബിജെപി സ്ഥാനാര്‍ത്ഥിയെ എങ്ങിനെയും വിജയിപ്പിക്കാനുള്ള രാഷ്ട്രീയ അവിഹിതത്തിന് കച്ചകെട്ടിയിറങ്ങിയ സിപിഎം കാണിക്കുന്ന ശുദ്ധമായ അധികാര ദുര്‍വിനിയോഗമാണിവിടെ നടക്കുന്നത്. ഈ സിപിഎം - ബിജെപി അവിഹിതം കേരളത്തിലെ ജനങ്ങള്‍ തിരിച്ചറിയും. ഈ തിരഞ്ഞെടുപ്പില്‍ ജനങ്ങള്‍ ഇതിനു ശക്തമായ തിരിച്ചടി നല്‍കുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.