ബസ് സ്റ്റോപ്പില്‍ നില്‍ക്കുന്ന സ്ത്രീകളെ സമീപിച്ചത് നാല് പുരുഷന്‍മാര്‍, ഒടുവില്‍ സംഭവിച്ചത്

Friday 08 November 2024 12:56 AM IST

ആലപ്പുഴ : നഗരത്തില്‍ സ്ത്രീകള്‍ക്ക് നേരെയുള്ള ലൈംഗികാതിക്രമങ്ങള്‍ തുടര്‍ച്ചയായ പശ്ചാത്തലത്തില്‍ വേഷം മാറിയുള്ള 'ഡെക്കോയ്' ഓപ്പറേഷനുമായി വനിതാ പൊലീസ് കളത്തില്‍. ഒരുമാസത്തിനിടെ ആലപ്പുഴ കെ.എസ്.ആര്‍.ടി.സി പരിസരത്ത് സ്ത്രീകളോട് മോശമായി പെരുമാറിയ നാല് പേരെ സംഘം പിടികൂടി ആലപ്പുഴ സൗത്ത് പൊലീസിന് കൈമാറി.

വനിതാ സ്റ്റേഷനിലെ രണ്ട് ഉദ്യോഗസ്ഥകള്‍ വേഷം മാറി യാത്രക്കാര്‍ക്കിടയില്‍ നിന്നാണ് ആദ്യഘട്ട നിരീക്ഷണവും പരിശോധനയും നടത്തിയത്. കെ.എസ്.ആര്‍.ടി.സി സ്റ്റാന്‍ഡില്‍ സാധാരണവേഷത്തില്‍ നില്‍ക്കുകയായിരുന്ന വനിതാപൊലീസിനോട് പുരുഷന്മാരെത്തി മോശമായി പെരുമാറുകയായിരുന്നു.

പത്തനംതിട്ട, തിരുവനന്തപുരം സ്വദേശികളും രണ്ട് ആലപ്പുഴക്കാരുമാണ് പിടിയിലായത്. ഇവര്‍ക്കെതിരെ പൊതുശല്യത്തിന് കേസെടുത്തു. ജില്ലാ പൊലീസ് മേധാവി എം.പി മോഹനചന്ദ്രന്റെ നിര്‍ദ്ദേശപ്രകാരം വനിതാ പൊലീസ് സ്റ്റേഷന്‍ എസ്.ഐ പി.ടി.ലിജിമോളുടെ നേതൃത്വത്തിലുള്ള സംഘമാണ് ഡെക്കോയ് ഓപ്പറേഷന് നേതൃത്വം നല്‍കുന്നത്.

ശല്യക്കാര്‍ക്ക് പൂട്ടിടും

വനിതാ പൊലീസെന്ന് അറിയാതെ സമീപിച്ച നാല് പുരുഷന്മാരും നിമിഷങ്ങള്‍ക്കുള്ളിലാണ് പൊലീസ് ജീപ്പിനുള്ളിലായത്. മഫ്തി പൊലീസിന്റെ വിവരങ്ങള്‍ക്ക് കാതോര്‍ത്ത് വനിതാ പൊലീസുകാര്‍ പരിസരത്ത് തന്നെയുണ്ടാകും. ആലപ്പുഴ ബോട്ട് ജെട്ടി മുതല്‍ കെ.എസ്.ആര്‍.ടി.സി വരെയുള്ള പരിസരം ലൈംഗികതൊഴിലാളികള്‍ താവളമാക്കിയിരിക്കുന്നതിനാല്‍ ഈ പ്രദേശത്ത് സാമൂഹ്യവിരുദ്ധശല്യം കൂടുതലാണ്. ധാരാളം സ്ത്രീകള്‍ ശല്യം ചെയ്യപ്പെടാറുണ്ടെങ്കിലും പരാതിപ്പെടുന്നവരുടെ എണ്ണം കുറവാണ്.

സ്ത്രീകളുടെ സുരക്ഷ ഉറപ്പാക്കുന്നതിന് ജില്ലാ പൊലീസ് മേധാവിയുടെ നിര്‍ദ്ദേശപ്രകാരമാണ് ഡെക്കോയ് ഓപ്പറേഷന്‍ നടത്തുന്നത്. -പി.ടി.ലിജിമോള്‍, എസ്.ഐ, വനിതാ പൊലീസ് സ്റ്റേഷന്‍