തെന്നിന്ത്യൻ നടൻ ഡൽഹി ഗണേഷ് അന്തരിച്ചു, അഭിനയിച്ചത് മലയാളം  ഉൾപ്പെടെ   400ലധികം സിനിമകളിൽ

Sunday 10 November 2024 8:55 AM IST

ചെന്നൈ: മലയാളത്തിൽ ഉൾപ്പെടെ 400ലധികം സിനിമകളിൽ അഭിനയിച്ച തെന്നിന്ത്യൻ നടൻ ഡൽഹി ഗണേഷ് അന്തരിച്ചു. 80 വയസായിരുന്നു. ചെന്നൈയിലായിരുന്നു അന്ത്യം. രോഗബാധിതനായതിനെത്തുടർന്ന് ഏറെനാളായി ചികിത്സയിലായിരുന്നു.തിരുനെൽവേലി സ്വദേശിയാണ്. സംസ്‌കാരം ഇന്ന് ചെന്നൈയിൽ നടക്കും.

തമിഴ് സിനിമയിലൂടെ അഭിനയ രംഗത്തേക്ക് എത്തിയ ഗണേഷ് മലയാളത്തിലും ഹിന്ദിയിലും ഉൾപ്പെടെ മ​റ്റു വിവിധ ഭാഷകളിലെ ചിത്രങ്ങളിൽ ശ്രദ്ധേയമായ വേഷങ്ങൾ കൈകാര്യം ചെയ്തിട്ടുണ്ട്. 1976ൽ കെ. ബാലചന്ദറിന്റെ പട്ടണപ്രവേശം എന്ന ചിത്രത്തിലൂടെയാണ് ഡൽഹി ഗണേഷ് ആദ്യമായി സിനിമയിൽ അരങ്ങേ​റ്റം കുറിച്ചത്.

ഗണേശൻ എന്നായിരുന്നു യഥാർത്ഥ പേര്. സിനിമയിലെത്തിയശേഷം കെ ബാലചന്ദർ ആണ് ആദ്യത്തെ പേരുമാറ്റി ഡൽഹി ഗണേശ് എന്ന പേര് നൽകിയത്. അവ്വൈ ഷൺമുഖി, തെന്നാലി, സിന്ധുഭൈരവി, നായകൻ തുടങ്ങിയ ചിത്രങ്ങളിലെ വേഷങ്ങളും ഏറെ ശ്രദ്ധേയമായിരുന്നു. 'ഇന്ത്യൻ 2' വിലാണ് ഒടുവിൽ അഭിനയിച്ചത്.

ധ്രുവം, ദേവാസുരം, ദ സി​റ്റി, കാലാപാനി, കീർത്തി ചക്ര, പോക്കിരി രാജ, പെരുച്ചാഴി, ലാവെൻഡർ, മനോഹരം എന്നിവയാണ് ഡൽഹി ഗണേഷിന്റെ മലയാളചിത്രങ്ങൾ. ചിരഞ്ജീവി, പ്രതാപ് പോത്തൻ, രവീന്ദ്രൻ, നെടുമുടി വേണു എന്നിവർക്ക് തമിഴിൽ ശബ്ദം നൽകിയത് ഡൽഹി ഗണേഷായിരുന്നു.

1979ൽ പാസി എന്ന ചിത്രത്തിലെ അഭിനയത്തിന് തമിഴ്നാട് സംസ്ഥാന ചലച്ചിത്ര പുരസ്‌കാരവും അദ്ദേഹത്തിന് ലഭിച്ചു. 1994ൽ കലൈമാമണി പുരസ്‌കാരവും കരസ്ഥമാക്കിയിട്ടുണ്ട്. വ്യോമസേനയിലെ ഉദ്യോഗസ്ഥനായിരുന്ന അദ്ദേഹം സിനിമാഭിനയത്തിനായി ജോലി ഉപേക്ഷിക്കുകയായിരുന്നു. ഡൽഹി ഗണേഷിന്റെ മരണത്തിൽ സിനിമാ രംഗത്തേതുൾപ്പെടെ നിരവധി പ്രമുഖർ അനുശോചിച്ചു.