'ബുൾഡോസർ രീതിയിലൂടെ കെട്ടിടം തകർക്കുന്നത് പരിഷ്‌കൃത സമൂഹത്തിന് അംഗീകരിക്കാനാവില്ല', നിർദ്ദേശവുമായി സുപ്രീംകോടതി

Sunday 10 November 2024 10:18 AM IST

ന്യൂഡൽഹി: ബുൾഡോസർ രീതിയുപയോഗിച്ച് നിയമനിർമാണം നടപ്പിലാക്കുന്ന രീതി പരിഷ്കൃത സമൂഹത്തിന് ചേർന്നതെല്ലെന്ന് ചൂണ്ടിക്കാട്ടി സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ്. 2019ൽ ഉത്തർപ്രദേശിൽ നിയമ വിരുദ്ധമായി കെട്ടിടം തക‌ർത്ത സംഭവത്തെ ചൂണ്ടിക്കാട്ടിയാണ് അദ്ദേഹം കൂടുതൽ നിർദ്ദേശങ്ങൾ മുന്നോട്ടുവച്ചത്. ജസ്​റ്റിസുമാരായ ജെ ബി പർദിവാല, മനോജ് മിശ്ര എന്നിവരടങ്ങിയ ബെഞ്ച് കേസ് പരിഗണിക്കുന്നതിനിടയിലായിരുന്നു നിർദ്ദേശം.

റോഡ് വീതി കൂട്ടുമ്പോഴും കയ്യേ​റ്റങ്ങൾ ഒഴിവാക്കുമ്പോഴും പാലിക്കേണ്ട നടപടിക്രമങ്ങളെക്കുറിച്ച് എല്ലാ സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും നിർദ്ദേശം നൽകുന്നതിനിടെയാണ് കോടതി 2019ൽ ഉത്തർപ്രദേശിൽ റോഡിന് വീതി കൂട്ടുന്നതിനായി വീട് പൊളിച്ചുമാ​റ്റിയ സംഭവം ഓർത്തെടുത്തത്. അന്ന് വീട് തകർന്നയാൾക്ക് 25 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാനും കോടതി വിധിച്ചു.

സംസ്ഥാനത്തിന്റെ ഏതെങ്കിലും വിഭാഗമോ ഉദ്യോഗസ്ഥരോ നിയമവിരുദ്ധമായ രീതിയിൽ പൗരൻമാരുടെ പൊതുമുതൽ പൊളിക്കുന്നതുമായി ബന്ധപ്പെട്ടുളള ഉത്തരവുകളിട്ടാൽ അത് ഗുരുതരമായ അപകടമാണെന്നും കോടതി ചൂണ്ടിക്കാട്ടി. 'സ്വത്തുക്കളും പുരയിടങ്ങളും നശിപ്പിക്കുമെന്ന ഭീഷണികൊണ്ട് പൗരൻമാരുടെ ശബ്ദം അടിച്ചമർത്താൻ കഴിയല്ല.ഒരു വ്യക്തിയുടെ ആത്യന്തികമായ സുരക്ഷ പുരയിടത്തിനാണ്. നിയമവിരുദ്ധമായി പൊതുസ്വത്തുക്കൾ കയ്യേറുന്നത് അനുവദിക്കില്ല അതുപോലെ നിയമവ്യവസ്ഥയിൽ ബുൾഡോസർ നീതി അംഗീകരിക്കാൻ സാധിക്കില്ല.അത് അനുവദിക്കുകയാണെങ്കിൽ ഭരണഘടനയിലെ 300 എ വകുപ്പനുസരിച്ച് നിമയവ്യവസ്ഥയിൽ ഇളവ് വരുത്തുകയും ചെയ്യും'- ചന്ദ്രചൂഡ് വ്യക്തമാക്കി.

മഹാരാജ്ഗഞ്ച് ജില്ലയിലെ ഒരു വീട് പൊളിച്ചതുമായി ബന്ധപ്പെട്ട വിഷയത്തിൽ ഉചിതമായ അന്വേഷണം നടത്താൻ യുപി ചീഫ് സെക്രട്ടറിയോട് സുപ്രീംകോടതി നിർദ്ദേശിച്ചിട്ടുണ്ട്. റോഡ് വീതികൂട്ടുന്ന പദ്ധതിക്കുവേണ്ടി നടപടി സ്വീകരിക്കുന്നതിന് മുൻപ് ഒരു സംസ്ഥാനമോ ബന്ധപ്പെട്ട ഉദ്യോഗസ്ഥരോ കൈകൊള്ളേണ്ട നടപടികളെക്കുറിച്ചും ബെഞ്ച് വ്യക്തമാക്കി. അനധികൃതമായ കൈയ്യേ​റ്റം കണ്ടെത്തി കഴിഞ്ഞാൽ ആദ്യം കയ്യേ​റ്റക്കാരന് നോട്ടീസ് നൽകണം. അതിനെ എതിർത്ത് കയ്യേ​റ്റക്കാരൻ രംഗത്തെത്തിയാൽ സ്പീക്കിംഗ് ഓർഡർ പുറപ്പെടുവിക്കണം. വീണ്ടും എതിർക്കുകയാണെങ്കിൽ കാരണം വ്യക്തമായി ചൂണ്ടിക്കാട്ടിയ നോട്ടീസ് നൽകണമെന്നും കോടതി കൂട്ടിച്ചേർത്തു.