ആ തീരുമാനം നടപ്പാക്കിയാൽ ഇവർക്ക് ഇനി മദ്യം വാങ്ങാൻ കഴിയില്ല, മദ്യവിതരണത്തിൽ നിയന്ത്രണത്തിന് നീക്കം

Monday 11 November 2024 10:30 PM IST

ന്യൂഡൽഹി : രാജ്യത്ത് മദ്യം വാങ്ങുന്നവരുടെ പ്രായം പരിശോധിക്കുന്നതിന് പ്രോട്ടോക്കോൾ രൂപീകരിക്കണമെന്ന ഹർജിയിൽ കേന്ദ്രസർക്കാരിന് സുപ്രീംകോടതി നോട്ടീസയച്ചു. കമ്മ്യൂണിറ്റി എഗെൻസ്റ്റ് ‌‌‌ഡ്രങ്കൺ ‌ഡ്രൈവിംഗ് എന്ന എൻ.ജി.ഒ രാജ്യത്തെ മദ്യഷോപ്പുകൾ, ബാറുകൾ, പബുകൾ എന്നിവിടങ്ങളിൽ നിന്ന് മദ്യം വാങ്ങുന്നവരുടെ പ്രായം പരിശോധിക്കാൻ പ്രോട്ടോക്കോൾ രൂപവത്കരിക്കണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജീയിലാണ് നോട്ടീസ്.

സർക്കാർ അംഗീകൃത തിരിച്ചറിയൽ കാർ‌ഡുകൾ പരിശോധിച്ച് പ്രായം ഉറപ്പുവരുത്തിയ ശേഷം മാത്രമേ മദ്യശാലകളിൽ നിന്ന് മദ്യം നൽകാവൂ എന്നാണ് സംഘടന ആവശ്യപ്പെടുന്നത്. പ്രായം സംബന്ധിച്ച ഒരു പരിശോധനയും കൂടാതെയാണ് രാജ്യത്ത് മദ്യവിതരണമെന്നാണ് ഹർജിയിൽ ആരോപിക്കുന്നത്. സർക്കാർ നയം രൂപീകരിച്ചാൽ മദ്യപിച്ച് വാഹനമോടിക്കുന്നത് കുറയ്ക്കുന്നതിനും പ്രായപൂർത്തിയാകാത്തവരുടെ മദ്യപാനം തടയുന്നതിനും കാര്യമായ പങ്ക് വഹിക്കുമെന്നും സംഘടന ചൂണ്ടിക്കാട്ടി.

കേരളത്തിൽ മദ്യശാലകളിൽ നിന്ന് മദ്യം വാങ്ങുന്നതിനുള്ള കുറഞ്ഞ പ്രായം 23 ആണം. എന്നാൽ ഗോവ, കർണാടക, തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങളിൽ 18 വയസ് കഴിഞ്ഞാൽ മദ്യം വാങ്ങാം. ഡൽഹി, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളിൽ പ്രായം 25 ആണ്. വിദേശരാജ്യങ്ങളിൽ കുട്ടികൾക്ക് മദ്യം നൽകുന്നത് ശിക്ഷാർഹമാണെന്നും അതേരീതിയിൽ ഇന്ത്യയിലും നിയമം രൂപീകരിക്കണമെന്നും ഹർജിക്കാർ ആവശ്യപ്പെട്ടു, ജസ്റ്റിസുമാരായ ബി.ആർ. ഗവായ്, കെ.വി. വിശ്വനാഥൻ എന്നിവരടങ്ങിയ ബെഞ്ചാണ് കേന്ദ്രത്തിന് നോട്ടീസ് അയച്ചത്.