10,12 സിലബസ് 15% ചുരുക്കും, വിദ്യാഭാരം കുറച്ച് സി. ബി. എസ്. ഇ

Friday 15 November 2024 4:46 AM IST

ഇന്റേണൽ മാർക്ക് 40% ഓപ്പൺ ബുക്ക് പരീക്ഷ

ന്യൂഡൽഹി:സി.ബി. എസ്. ഇ വിദ്യാർത്ഥികൾക്ക് ആശ്വാസമായി 10,12 ക്ലാസുകളിലെ എല്ലാ വിഷയങ്ങളുടെയും സിലബസ് 15% കുറയ്ക്കും. 2025 അദ്ധ്യയന വർഷം തന്നെ നടപ്പാക്കും. ഇന്റേണൽ അസസ്‌മെന്റ് മാർക്ക് 40% ആയി വർദ്ധിപ്പിക്കും. ഫൈനൽ എഴുത്തു പരീക്ഷയ്ക്ക് 60% മാർക്ക്. ഇംഗ്ലീഷ് സാഹിത്യം, സോഷ്യൽ സയൻസ് തുടങ്ങിയ തിരഞ്ഞെടുത്ത വിഷയങ്ങൾക്ക് പുസ്‌തകം നോക്കി പരീക്ഷ എഴുതുന്ന ഓപ്പൺ ബുക്ക് എക്സാം നടപ്പാക്കും.

പ്രോജക്‌ട്, അസൈൻമെന്റ്, പീരിയോഡിക് ടെസ്റ്റ് എന്നിവ ഉൾപ്പെടുന്ന ഇന്റേണൽ അസസ്‌മെന്റിനാണ് (നിരന്തര മൂല്യനിർണയം) കൂടുതൽ ഊന്നൽ. നിലവിൽ 10-ാം ക്ളാസിൽ 20 ശതമാനവും 12ൽ 30 ശതമാനവുമാണ് ഇന്റേണൽ മാർക്ക്. ഒാപ്പൺ​ ബുക്ക് പരീക്ഷയി​ൽ കാണാതെ പഠിക്കുന്നതിന്റെ ഓർമ്മശക്തി പരിശോധിക്കുന്ന പരീക്ഷാരീതിയാണ് മാറുന്നത്. ഓർമ്മശക്തിയെ മാത്രം ആശ്രയിക്കാതെ വിശകലനം, വ്യാഖ്യാനം, പ്രായോഗിക ജ്ഞാനം എന്നിവയിൽ കുട്ടികളുടെ ശേഷി വിലയിരുത്താം.

ഇൻഡോറിൽ സ്കൂൾ പ്രിൻസിപ്പൽമാരുടെ സമ്മേളനത്തിൽ സി. ബി.എസ്. ഇ അറിയിച്ചതാണിത്. ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. പുതിയ ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായി, വിദ്യാർത്ഥികളുടെ പഠന ഭാരം ലഘൂകരിക്കാനും വിഷയങ്ങൾ ആഴത്തിൽ പഠിക്കാനും സിലബസിലും പരീക്ഷാ മൂല്യനിർണയത്തിലും സുപ്രധാന മാറ്റങ്ങളാണ് വരുന്നത്.

മറ്റ് പരിഷ്‌കാരങ്ങൾ

പ്രായോഗിക വിജ്ഞാനം

2025ൽ ഏകദേശം 50% ചോദ്യങ്ങളും പ്രായോഗിക അറിവും നൈപുണ്യ വിദ്യാഭ്യാസവും അടിസ്ഥാനമാക്കി. തിയറി പഠനത്തേക്കാൾ അറിവുകൾ പ്രയോഗിക്കാനുള്ള ശേഷി നിർണയിക്കുന്നതിന് മുൻതൂക്കം.

വിഷയങ്ങൾ മനഃപാഠമാക്കുന്ന പരമ്പരാഗത രീതിക്ക് പകരം വിമർശനാത്മക ചിന്തയും പ്രശ്‌നപരിഹാര കഴിവുകളും പരിപോഷിപ്പിക്കും.

ഡിജിറ്റൽ മൂല്യനിർണയം

തെറ്റുകൾ ഒഴിവാക്കി മൂല്യ നിർണയം സുതാര്യമാക്കാനും ഗ്രേഡിംഗ് കൃത്യമാക്കാനും തിരഞ്ഞെടുത്ത വിഷയങ്ങളിൽ ഉത്തരക്കടലാസിന്റെ ഡിജിറ്റൽ മൂല്യനിർണയം തുടരും.

വിശകലന ശേഷി

മനഃപാഠമാക്കുന്നതിനു പകരം വിശകലന കഴിവുകൾക്കും ആശയങ്ങൾ മനസിലാക്കുന്നതിനും ഊന്നൽ. ജീവിതത്തിൽ അറിവ് പ്രയോഗിക്കാനുള്ള കഴിവ് വളർത്തും.

 രണ്ടു ബോർഡ് പരീക്ഷകൾ

2025ൽ 10, 12 ക്ലാസുകളിൽ ഒറ്റ ടേം പരീക്ഷ നിലനിറുത്തും. 2025-2026 മുതൽ രണ്ടു ബോർഡ് പരീക്ഷകൾ. ഒറ്റ ബോർഡ് പരീക്ഷയുടെ സമ്മർദ്ദം ഒഴിവാക്കാം. പഠനം കൂടുതൽ കാര്യക്ഷമമാകും. മാർക്കും പ്രകടനവും മെച്ചപ്പെടുത്താൻ കൂടുതൽ അവസരങ്ങൾ. വർഷം മുഴുവൻ പഠന പുരോഗതി അറിയാം.