''ഞാൻ പഴി കേൾക്കാൻ വിധിക്കപ്പെട്ടവൻ, പരാജയത്തിന്റെ ഉത്തരവാദിത്തം എനിക്ക്'' ; കെ സുരേന്ദ്രൻ

Monday 25 November 2024 1:05 PM IST

പാലക്കാട്: പാലക്കാട്ടെ തോൽവിയുടെ പഴി കേൾക്കാൻ വിധിക്കപ്പെട്ടവനാണ് താൻ എന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ. പരാജയത്തിന്റെ മുഴുവൻ ഭാരവും സി. കൃഷ്‌ണകുമാറിൽ വയ്‌ക്കേണ്ടതില്ലെന്നും, പാലക്കാട് സ്ഥാനാർത്ഥിയാകാൻ കൃഷ്‌ണകുമാർ ആഗ്രഹിച്ചിരുന്നില്ലെന്നും സുരേന്ദ്രൻ വ്യക്തമാക്കി. ഇ. ശ്രീധരനുമായി താരതമ്യം ചെയ്യുമ്പോൾ കൃഷ്‌ണകുമാറിന് അത്രയും വോട്ടുകൾ സമാഹരിക്കാൻ കഴിഞ്ഞില്ല എന്നത് വസ്തുതയാണ്. അത് അംഗീകരിക്കുന്നു. താൻ സ്ഥാനമൊഴിയണമോ വേണ്ടയോ എന്നത് തീരുമാനിക്കേണ്ടത് കേന്ദ്ര നേതൃത്വമാണ്. അതിൽ വ്യക്തിപരമായ ഇഷ്‌ടാനിഷ്‌ടങ്ങൾക്ക് യാതൊരു പ്രാധാന്യവുമില്ലെന്നും കെ. സുരേന്ദ്രൻ വ്യക്തമാക്കി.

തിരഞ്ഞെടുപ്പിലെ വിജയപരാജയങ്ങളുടെ ധാർമ്മികമായ ഉത്തരവാദിത്തം ടീമിനെ നയിക്കുന്ന ആളെന്ന നിലയിൽ സംസ്ഥാന അദ്ധ്യക്ഷനാണ്. മറ്റാർക്കും അതിൽ ഉത്തരവാദിത്തമില്ല. സ്ഥാനാർത്ഥി നിർണയത്തിലായാലും, തിരഞ്ഞെടുപ്പ് പ്രചരണത്തിലായാലും മൂന്ന് മണ്ഡലത്തിലേയും പ്രാഥമിക ഉത്തരവാദിത്തം സംസ്ഥാന അദ്ധ്യക്ഷനാണ്. എന്റെ പ്രവർത്തനത്തിൽ എന്തെങ്കിലും വീഴ്‌ച ഉണ്ടായിട്ടുണ്ടെങ്കിൽ അത് ഓഡിറ്റ് ചെയ്യപ്പെടണം, ഓഡിറ്റ് ചെയ്യപ്പെടും. ഞാൻ നിൽക്കണോ പോണോ എന്ന് പാർട്ടി കേന്ദ്ര നേതൃത്വം തീരുമാനിക്കും.

പാലക്കാട് നഗരസഭയിൽ മാത്രമല്ല കണ്ണാടി, പിരായി, മാത്തൂർ പഞ്ചായത്തുകളിലും വോട്ട് വ്യത്യാസമുണ്ടായിട്ടുണ്ട്. ഇതിൽ കൃത്യമായ പരിശോധനയുണ്ടാകും. നഷ്‌ടപ്പെട്ട പിന്തുണ തിരിച്ചുപിടിക്കാനുള്ള ശ്രമമുണ്ടാകും. ശോഭ സുരേന്ദ്രൻ ഒരു അട്ടിമറിയും നടത്തിയിട്ടില്ലെന്നും സുരേന്ദ്രൻ പറഞ്ഞു. സി. കൃഷ്‌ണകുമാറിനെതിരായ പാലക്കാട് നഗരസഭാ അദ്ധ്യക്ഷയുടെ വിമർശനം പരിശോധിക്കുമെന്നും സുരേന്ദ്രൻ വ്യക്തമാക്കി.