ഭരണഘടനയിലെ 'സോഷ്യലിസ്റ്റ്', 'സെക്കുലർ' ഉൾപ്പെടുത്തൽ ശരിവച്ച് സുപ്രീംകോടതി; ബിജെപി നേതാവിന്റെയടക്കം ഹർജികൾ തള്ളി

Monday 25 November 2024 5:33 PM IST

ന്യൂഡൽഹി: അടിയന്തരാവസ്ഥക്കാലത്ത് ഭരണഘടനയുടെ ആമുഖത്തിൽ 'സോഷ്യലിസ്റ്റ്', 'സെക്കുലർ' എന്നീ വാക്കുകൾ ഉൾപ്പെടുത്തിയതിനെ ചോദ്യം ചെയ്തുള്ള ഹർജികൾ തള്ളി സുപ്രീംകോടതി. റിട്ട് ഹർജികളിൽ കൂടുതൽ ചർച്ചയും വിധിയും ആവശ്യമില്ല. ആമുഖം ഭേദഗതി ചെയ്യാൻ പാർലമെന്റിന് അധികാരമുണ്ടെന്നും ജസ്റ്റിസുമാരായ സഞ്ജീവ് ഖന്നയും സഞ്ജയ് കുമാറും അടങ്ങുന്ന ബെഞ്ച് വ്യക്തമാക്കി.

ഇത്രയും വർഷങ്ങളായതിനാൽ വാക്കുകൾ ചേർത്ത പ്രക്രിയയെ അസാധുവാക്കാൻ സാധിക്കില്ല. ഭരണഘടനയുടെ അടിസ്ഥാന ഘടനയുടെ ഭാഗമാണ് സെക്യുലാരിസം (മതനിരപേക്ഷത) എന്ന് സുപ്രീംകോടതി മുൻപ് പല വിധികളിലും വ്യക്തമാക്കിയിട്ടുള്ളതാണ്. സോഷ്യലിസവും മതേതരത്വവും എന്താണെന്നും അത് എങ്ങനെ നടപ്പാക്കണം എന്നത് സർക്കാരിന്റെ നയത്തെ ആശ്രയിച്ചിരിക്കുമെന്നും ബെഞ്ച് വിശദീകരിച്ചു. മുതിർന്ന ബിജെപി നേതാവ് സുബ്രഹ്മണ്യൻ സ്വാമി, അഭിഭാഷകൻ അശ്വിനി കുമാർ ഉപാധ്യായ്, ബൽറാം സിംഗ് എന്നിവർ സമർപ്പിച്ച ഹ‌ർജികളാണ് തള്ളിയത്.

ഭരണഘടനയുടെ ആമുഖത്തിൽ "സോഷ്യലിസ്റ്റ്", "സെക്കുലർ", "സമഗ്രത" എന്നീ പദങ്ങൾ ചേർത്തുകൊണ്ടുള്ള 1976ലെ ഭരണഘടനാ ഭേദഗതി ജുഡീഷ്യൽ അവലോകനത്തിന് വിധേയമായതാണെന്ന് കഴിഞ്ഞ നവംബർ 22ന് കോടതി നിരീക്ഷിച്ചിരുന്നു. അടിയന്തരാവസ്ഥക്കാലത്ത് പാർലമെന്റ് ചെയ്ത കാര്യങ്ങൾ അസാധുവാണെന്ന് പറയാൻ കഴിയില്ലെന്നും കോടതി വ്യക്തമാക്കി.

1976ൽ ഇന്ദിരാഗാന്ധി സർക്കാർ കൊണ്ടുവന്ന 42ാമത് ഭരണഘടനാ ഭേദഗതി പ്രകാരമാണ് "സോഷ്യലിസ്റ്റ്", "മതേതരത്വം", "സമഗ്രത" എന്നീ വാക്കുകൾ ഭരണഘടനയുടെ ആമുഖത്തിൽ ഉൾപ്പെടുത്തിയത്. ഈ ഭേദഗതിയിലൂടെ ആമുഖത്തിലെ ഇന്ത്യയുടെ വിവരണം “പരമാധികാര, ജനാധിപത്യ റിപ്പബ്ലിക്” എന്നതിൽ നിന്ന് “പരമാധികാര, സോഷ്യലിസ്റ്റ്, മതേതരത്വ, ജനാധിപത്യ റിപ്പബ്ലിക്” എന്നാക്കി മാറ്റുകയായിരുന്നു.