ബലാത്സംഗ കേസുകളില്‍ പ്രതികള്‍ക്ക് മുന്‍കൂര്‍ ജാമ്യം നല്‍കുന്നത് പരിശോധിക്കാന്‍ സുപ്രീം കോടതി

Monday 02 December 2024 6:32 PM IST

ന്യൂഡല്‍ഹി: ബലാത്സംഗ കേസുകളിലെ പ്രതികള്‍ക്ക് ജാമ്യം നല്‍കുന്നതിന് മുമ്പ് ഇരകളുടെ വാദം കേള്‍ക്കണോ എന്ന കാര്യം സുപ്രീം കോടതി പരിശോധിക്കും. ജസ്റ്റിസുമാരായ ബി ആര്‍ ഗവായ്, കെ വി വിശ്വനാഥന്‍ എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് തീരുമാനം. ഒരു ബലാത്സംഗ കേസിലെ പ്രതിയുടെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കിയ കേരള ഹൈക്കോടതിയുടെ വിധിക്കെതിരെ സമര്‍പ്പിച്ച ഹര്‍ജി കോടതിക്ക് മുമ്പാകെ എത്തിയതിനെത്തുടര്‍ന്നാണ് തീരുമാനം.

ബലാത്സംഗ കേസില്‍ ഇരയുടെ വാദങ്ങള്‍ കേള്‍ക്കാതെയാണ് ജാമ്യം അനുവദിച്ചതെന്ന് ചൂണ്ടിക്കാണിച്ചാണ് ഹൈക്കോടതി ജാമ്യം റദ്ദാക്കിയത്. ഹൈക്കോടതിയുടെ ഈ നടപടിക്കെതിരായാണ് പ്രതി സുപ്രീം കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചത്. ഹൈക്കോടതി ഉത്തരവ് സ്‌റ്റേ ചെയ്ത സുപ്രീം കോടതി വിഷയത്തില്‍ നോട്ടീസും അയച്ചിട്ടുണ്ട്.

മുന്‍കൂര്‍ ജാമ്യം റദ്ദാക്കിയ ഉത്തരവില്‍ പ്രതി അന്വേഷണവുമായി സഹകരിക്കുന്നുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടിയിരുന്നു. സാങ്കേതിക കാരണം ചൂണ്ടിക്കാണിച്ചുകൊണ്ട് മുന്‍കൂര്‍ ജാമ്യം റദ്ദാക്കിയത് തെറ്റാണെന്ന് ഹര്‍ജിക്കാരന് വേണ്ടി ഹാജരായ സീനിയര്‍ അഭിഭാഷകന്‍ ആര്‍.ബസന്ത്, അഭിഭാഷകന്‍ ശ്രീറാം പറകാട് എന്നിവര്‍ വാദിച്ചു. ഇതേതുടര്‍ന്നാണ് ബലാത്സംഗക്കേസുകളില്‍ പ്രതികള്‍ക്ക് ജാമ്യം അനുവദിക്കുന്നതിന് മുമ്പ് കോടതികള്‍ ഇരകളുടെ വാദം കേള്‍ക്കണമോയെന്ന കാര്യം പരിശോധിക്കാന്‍ സുപ്രീംകോടതി തീരുമാനിച്ചത്.