രണ്ട് പതിറ്റാണ്ട് പിന്നിട്ട ജയന്തി കൊലക്കേസിൽ വിധി 7ന്

Thursday 05 December 2024 12:28 AM IST

ആലപ്പുഴ : രണ്ട് പതിറ്റാണ്ട് മുമ്പ് ഭാര്യയെ തലയ്ക്കടിച്ചും കഴുത്തറുത്തും അതിക്രൂരമായി കൊലപ്പെടുത്തിയ കേസിൽ മാവേലിക്കര അഡീഷണൽ ജില്ലാ സെഷൻസ് കോടതി (ഒന്ന്) 7ന് വിധി പറയും. മാന്നാർ ആലുംമൂട്ടിൽ താമരപ്പള്ളി വീട്ടിൽ ജയന്തിയെ (35) കൊലപ്പെടുത്തിയ കേസിൽ ഭർത്താവ് കുട്ടിക്കൃഷ്ണൻ (62) കുറ്റക്കാരനെന്ന് കണ്ടെത്തിയ കേസിൽ പ്രതിഭാഗത്തിന്റെയും പ്രോസിക്യൂഷന്റെയും വാദം ഇന്നലെ പൂർത്തിയായി. കുട്ടികൃഷ്ണന്റെ പ്രായവും മാതാപിതാക്കളുൾപ്പെടെ ആരുടെയും തുണയില്ലാത്തതും പരിഗണിച്ച് ശിക്ഷയിൽ പരമാവധി ഇളവ് അനുവദിക്കണമെന്ന പ്രതിഭാഗം അഭിഭാഷകന്റെ വാദത്തെ പ്രോസിക്യൂഷൻ എതിർത്തു.

ഒന്നേകാൽ വയസ് മാത്രമുള്ള കുഞ്ഞിന്റെ മുന്നിൽ ജയന്തിയെ അതിക്രൂരമായി കൊലയ്ക്കിരയാക്കിയ പ്രതി ഇളവ് അർഹിക്കുന്നില്ലെന്നും പരമാവധി ശിക്ഷ നൽകണമെന്നും പബ്ളിക്ക് പ്രോസിക്യൂട്ടർ പി.വി സന്തോഷ് കുമാർ വാദിച്ചു.

2004ഏപ്രിൽ രണ്ടിന് പകൽ മൂന്നോടെയായിരുന്നു കേസിനാസ്പദമായ സംഭവം.

ക്രൂരതയിലേക്ക് നയിച്ചത് സംശയരോഗം

വള്ളികുന്നം മൂന്നാം വാർഡിൽ രാമകൃഷ്ണ ഭവനത്തിൽ പരേതനായ രാമകൃഷ്ണ കുറുപ്പിന്റെയും ശങ്കരിയമ്മയുടെയും മൂന്ന് പെൺമക്കളിൽ ഏറ്റവും ഇളയമകളായിരുന്നു ജയന്തി. ബി.എസ് സി പാസായി നിൽക്കുമ്പോഴായിരുന്നു ഗൾഫുകാരനായ കുട്ടികൃഷ്ണനുമായുള്ള വിവാഹം. വിവാഹശേഷം മാന്നാർ ആലുംമൂട് ജംഗ്ഷന് സമീപം വീട് വാങ്ങി ജയന്തിയുമൊത്ത് താമസമാരംഭിച്ച കുട്ടികൃഷ്ണൻ മകൾ ജനിച്ച് ഒരുവർഷവും രണ്ട് മാസവും കഴിഞ്ഞപ്പോഴാണ് കൊലപാതകം നടത്തിയത്.

ഭാര്യയെ സംശയമായിരുന്ന കുട്ടിക്കൃഷ്ണൻ ജയന്തിയെ വീട്ടിനുള്ളിൽവെച്ച് കറിക്കത്തി, ഉളി, ചുറ്റിക എന്നിവ ഉപയോഗിച്ച് തലയറത്തു കൊലപ്പെടുത്തുകയായിരുന്നു.കൊലപാതകം നടത്തിയതിന് ശേഷം അടുത്ത ദിവസം രാവിലെ കുഞ്ഞുമായി മാന്നാർ പൊലീസ് സ്റ്റേഷനിലെത്തി ഇയാൾ കുറ്റസമ്മതം നടത്തിയപ്പോഴാണ് നാടിനെ നടുക്കിയ അരുംകൊല പുറം ലോകം അറിഞ്ഞത്. തുടർന്ന് അറസ്റ്റിലായ കുട്ടികൃഷ്ണൻ ജാമ്യത്തിലിറങ്ങി മുങ്ങിയതാണ് കേസിന്റെ വിചരണ നീണ്ടുപോകാൻ ഇടയാക്കിയത്. ജാമ്യത്തിലിറങ്ങിയശേഷം കൊലപാതകം നടന്ന വീടും വസ്തുവും വിറ്റപണവുമായാണ് നാടുവിട്ടത്. കേരളത്തിന് പുറത്ത് വ്യാജപ്പേരിൽ വിലസിയ കുട്ടിക്കൃഷ്ണനെ വർഷങ്ങൾ നീണ്ട അന്വേഷണത്തിന് ശേഷം രണ്ട് വർഷം മുമ്പാണ് പൊലീസ് പിടികൂടിയത്.