ജഡ്‌ജിമാരെ സ്വാധീനിക്കാൻ ശ്രമം, അഭിഭാഷകൻ പണം വാങ്ങിയെന്ന കേസിൽ സുപ്രീംകോടതി നോട്ടീസ്

Thursday 05 December 2024 12:36 AM IST

ന്യൂഡൽഹി: തെലങ്കാന ഹൈക്കോടതിയിലെ ജഡ്‌ജിമാരെ സ്വാധീനിക്കാനെന്ന് പറഞ്ഞ് കക്ഷിയിൽ നിന്ന് 7 കോടി മുതിർന്ന അഭിഭാഷകൻ വാങ്ങിയെന്ന കേസിൽ നോട്ടീസ് അയക്കാൻ ഉത്തരവിട്ട് സുപ്രീംകോടതി. ഹൈദരാബാദ് പൊലീസ് രജിസ്റ്റർ ചെയ്‌ത എഫ്.ഐ.ആർ റദ്ദാക്കണമെന്നാവശ്യപ്പെട്ട് തെലങ്കാനയിലെ മുതിർന്ന അഭിഭാഷകൻ വേദുല വെങ്കട്ടരമണ സമർപ്പിച്ച ഹർജിയിലാണ് തെലങ്കാന സർക്കാരിന്റെ നിലപാട് തേടിയത്. ജനുവരി 24ന് വിഷയം വീണ്ടും പരിഗണിക്കാൻ ജസ്റ്റിസുമാരായ അഭയ് എസ്. ഓക,അഗസ്റ്രിൻ ജോർജ് മസീഹ് എന്നിവരടങ്ങിയ ബെഞ്ച് തീരുമാനിച്ചു.

എഫ്.ഐ.ആർ റദ്ദാക്കാൻ തെലങ്കാന ഹൈക്കോടതിയും തയ്യാറായിരുന്നില്ല. ജഡ്‌ജിമാർ വിൽപ്പനയ്‌ക്കെന്ന രീതിയിലുള്ള ഗുരുതരമായ ആരോപണം അന്വേഷിക്കുക തന്നെ വേണമെന്ന് ഹൈക്കോടതി നിലപാടെടുത്തിരുന്നു. ഭൂമിതർക്കവുമായി ബന്ധപ്പെട്ട കേസിൽ അനുകൂല വിധി സമ്പാദിച്ചു നൽകാമെന്ന് പട്ടികജാതി വിഭാഗത്തിൽപ്പെട്ട കക്ഷിക്ക് വാഗ്ദാനം നൽകിയ അഭിഭാഷകൻ, ഇതിനായി ഹൈക്കോടതി ജഡ്‌ജിമാർക്ക് കൈക്കൂലി നൽകാൻ ഏഴുകോടി ചോദിച്ചെന്നാണ് പരാതി. അഭിഭാഷകൻ എതിർകക്ഷികൾക്കൊപ്പം ചേർന്നുവെന്ന് മനസിലാക്കിയ കക്ഷികൾ പൊലീസിൽ കേസ് കൊടുക്കുകയായിരുന്നു.