റെയിൽവേ സ്വകാര്യവത്‌കരണം അജണ്ടയിലില്ല, പൊതുജനത്തെ തെറ്റിദ്ധരിപ്പിക്കരുതെന്ന് കേന്ദ്രമന്ത്രി
ന്യൂഡൽഹി: റെയിൽവേ ബോർഡിന്റെ പ്രവർത്തനങ്ങൾ മെച്ചപ്പെടുത്തുന്നതിനുള്ള റെയിൽവേസ് (ഭേദഗതി) ബിൽ 2024 ലോക്‌സഭയിൽ പാസാക്കി. ഏറെനേരത്തെ ചർച്ചകൾക്കുശേഷം ശബ്ദവോട്ടിലൂടെയാണ് ബിൽ പാസാക്കിയത്. റെയിൽവേ സ്വകാര്യവത്‌കരണം കേന്ദ്രസർക്കാരിന്റെ അജണ്ടയിലില്ലെന്ന് ബിൽ പാസാക്കവേ റെയിൽവേ മന്ത്രി അശ്വനി വൈഷ്‌ണവ് വ്യക്തമാക്കി.
ഭേദഗതി റെയിൽവേയുടെ സ്വകാര്യവത്‌കരണത്തിലേയ്ക്ക് നയിക്കുമെന്ന വാദങ്ങൾ റെയിൽവേ മന്ത്രി തള്ളി. പ്രതിപക്ഷം വിഷയത്തിൽ തെറ്റായ പ്രചരണം നടത്തുകയാണെന്ന് മന്ത്രി വിമർശിച്ചു. പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിക്കരുതെന്ന് പ്രതിപക്ഷത്തോട് അഭ്യർത്ഥിച്ച അശ്വിനി വൈഷ്‌ണവ് റെയിൽവേ മേഖലയെ മെച്ചപ്പെടുത്താൻ ഒന്നിച്ചുനിൽക്കേണ്ടതുണ്ടെന്നും ചൂണ്ടിക്കാട്ടി.
'ബിൽ റെയിൽവേയുടെ സ്വകാര്യവത്കരണത്തിലേയ്ക്ക് നയിക്കുമെന്ന് ചിലർ പറയുന്നു. എന്നാൽ ഇത് തികച്ചും അടിസ്ഥാനരഹിതമാണ്. റെയിൽവേയെ നവീകരിക്കുകയും ശക്തിപ്പെടുത്തുകയും ചെയ്യുകയാണ് ഞങ്ങളുടെ ലക്ഷ്യം. അല്ലാതെ അവയെ സ്വകാര്യവത്കരിക്കുകയല്ല. റെയിൽവേ സുരക്ഷയിൽ വിട്ടുവീഴ്‌ച ഉണ്ടാവുകയില്ല. ട്രാക്ക്, ട്രെയിൻ, ലെവൽ ക്രോസ് എന്നിവയുടെ സുരക്ഷ വർദ്ധിപ്പിക്കും. പഴയ ട്രാക്കുകൾ യുദ്ധകാലാടിസ്ഥാനത്തിൽ നവീകരിച്ചതിന്റെ ഗുണം ലഭിക്കുന്നുണ്ട്. ട്രാക്കുകളിലെ പ്രശ്‌നങ്ങൾ മനസിലാക്കാൻ പുതിയ സാങ്കേതിക വിദ്യ പ്രയോജനപ്പെടുത്തുന്നുണ്ട്'- മന്ത്രി വ്യക്തമാക്കി.
റെയിൽവേസ് ഭേദഗതി ബിൽ 2024ന്റെ സവിശേഷതകൾ
- സ്വതന്ത്രമായി തീരുമാനമെടുക്കാൻ റെയിൽവേ ബോർഡിന് കൂടുതൽ അവസരം നൽകുന്നു.
- റെയിൽവേയുടെ മൊത്തത്തിലുള്ള പ്രവർത്തനക്ഷമതയും പ്രതികരണശേഷിയും മെച്ചപ്പെടുത്തുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കുന്നു.
- മികച്ച സേവനത്തിനായി ആഗോള മാനദണ്ഡങ്ങളുമായി ഒത്തുപോകുന്നു.