കന്നി പ്രസംഗത്തില്‍ പ്രിയങ്കയ്ക്ക് പറ്റിയത് വന്‍ അബദ്ധം, രാഹുലിന്റെ അനിയത്തി തന്നെയെന്ന് പരിഹസിച്ച് ബിജെപി

Friday 13 December 2024 10:48 PM IST

ന്യൂഡല്‍ഹി: ലോക്‌സഭയിലെ തന്റെ കന്നി പ്രസംഗത്തില്‍ കോണ്‍ഗ്രസ് നേതാവും വയനാട് എംപിയുമായ പ്രിയങ്ക ഗാന്ധിക്ക് പറ്റിയത് വന്‍ അബദ്ധം. തന്റെ പ്രസംഗത്തില്‍ ഹിമാചല്‍ പ്രദേശ് സര്‍ക്കാരിനെ അതിരൂക്ഷമായിട്ടാണ് പ്രിയങ്ക വിമര്‍ശിച്ചത്. ഹിമാചല്‍ പ്രദേശിലെ സംസ്ഥാന സര്‍ക്കാര്‍ കോര്‍പ്പറേറ്റുകളെ സഹായിക്കാനാണ് നിയമം ഉണ്ടാക്കുന്നതെന്നും അതിലൂടെ സാധാരണക്കാരായ ആപ്പിള്‍ കര്‍ഷകരുടെ ഉപജീവന മാര്‍ഗത്തെപ്പോലും തടസ്സപ്പെടുത്തുകയാണെന്നുമാണ് പ്രിയങ്ക വിമര്‍ശിച്ചത്.

കര്‍ഷകരുടെ ചെലവില്‍ ഹിമാചല്‍ പ്രദേശ് സര്‍ക്കാര്‍ കോര്‍പറേറ്റുകളെ സഹായിക്കുകയാണെന്നായിരുന്നു പ്രസംഗത്തില്‍ പ്രിയങ്കയുടെ ആരോപണം. 'ഒരാള്‍ക്ക് വേണ്ടി എല്ലാം മാറ്റിമറിക്കുന്നു. സര്‍ക്കാര്‍ അദാനിക്ക് എല്ലാ കോള്‍ഡ് സ്റ്റോറേജും നല്‍കി. ഹിമാചലിലെ ആപ്പിള്‍ കര്‍ഷകര്‍ കരയുകയാണ്. കാരണം എല്ലാം ഒരാള്‍ക്ക് വേണ്ടി മാറ്റുന്നു. ഒരാള്‍ക്ക് വേണ്ടി 142 കോടി ഇന്ത്യക്കാര്‍ അവഗണിക്കപ്പെടുന്നു. റെയില്‍വേയും വിമാനത്താവളങ്ങളും ഉള്‍പ്പെടെ എല്ലാ ബിസിനസുകളും ഒരാള്‍ക്ക് നല്‍കുന്നു.'- പ്രിയങ്ക പറഞ്ഞു.

അദാനിയെ വിമര്‍ശിക്കാനാണ് പ്രിയങ്ക ഉദ്ദേശിച്ചത്, അദാനിക്ക് സംസ്ഥാന സര്‍ക്കാര്‍ എല്ലാവിധ സഹായങ്ങളും ചെയ്യുകയാണെന്ന പ്രിയങ്കയുടെ പ്രസംഗത്തിന് പിന്നാലെയാണ് സംസ്ഥാന ഭരിക്കുന്നത് കോണ്‍ഗ്രസ് ആണെന്ന് ബിജെപി അംഗങ്ങള്‍ തന്നെ ഓര്‍മ്മിപ്പിച്ചത്. പ്രിയങ്കയുടെ പ്രസംഗത്തിലെ അബദ്ധത്തെ സമൂഹമാദ്ധ്യമങ്ങളിലും പരിഹസിക്കുകയാണ് ബിജെപി. സഹോദരന്‍ രാഹുല്‍ ഗാന്ധിയെ പോലെ തന്നെ അബോധാവസ്ഥയിലാണ് പ്രിയങ്കയെന്ന് വീഡിയോ പങ്കുവെച്ച് ബിജെപി ഐടി സെല്‍ ഇന്‍ചാര്‍ജ് അമിത് മാളവ്യ പരിഹസിച്ചു.