പ്രതികരിക്കാനുള്ള അവകാശം ആഷിക് അബുവിന് മാത്രമല്ല ധർമ്മജനുമുണ്ടെന്ന് ഷാഫി പറമ്പിൽ

Tuesday 20 August 2019 9:00 PM IST
SHAFI PARAMBIL

തിരുവനന്തപുരം : പ്രളയദുരിതാശ്വാസമായി കെ.എസ്.ഇ.ബി പിരിച്ച 136 കോടി രൂപ സർക്കാരിന് കൈമാറാൻ വൈകിയതിൽ പ്രതിഷേധിച്ച് ഷാഫി പറമ്പിൽ എം.എൽ.എയുടെ ഫേസ്ബുക്ക് പോസ്റ്റ്. ദുരിതാശ്വാസ സഹായവുമായി ബന്ധപ്പെട്ട് സിനിമാതാരം ധർമജൻ ബോൾഗാട്ടി നേരത്തെ ഉന്നയിച്ച വിമർശനത്തെ മുൻനിർത്തിയാണ് ഷാഫിയുടെ പോസ്റ്റ്.

ധർമ്മജൻ ബോൾഗാട്ടിയെന്ന കലാകാരന്റെ ഈ ചോദ്യങ്ങളെ എന്തുകൊണ്ടാണ് സി.പി.എം ഇത്ര അസഹിഷ്ണുതയോടെ നേരിടുന്നത് എന്ന് ഷാഫി ചോദിച്ചു ''കലാകാരന്റെ ആവിഷ്ക്കാര സ്വാതന്ത്ര്യത്തിനായി ഫാസിസ്റ്റ് വിരുദ്ധസദസ്സ് നടത്തുന്ന നിങ്ങൾ, നിങ്ങൾക്കെതിരായ വിമർശനങ്ങൾ വരുമ്പോൾ ഏറ്റവും ഹീനമായി അതിനെ നേരിടുന്നതെന്ത് പ്രഹസനമാണ്. പ്രതികരിക്കുവാനുള്ള അവകാശം ആഷിക്ക് അബുവിനു മാത്രമല്ല ഉള്ളത്, ഇന്നാട്ടിലെ ധർമ്മജനടക്കം ഏതൊരാൾക്കുമുണ്ട്''- ഷാഫി കുറിച്ചു.

ഷാഫി പറമ്പിലിന്റെ ഫേസ്ബുക്ക് പോസ്റ്റ്

സാലറി ചലഞ്ച് വകമാറ്റൽ ചലഞ്ച് ആക്കി KSEB

"സാറേ, ഞാൻ രാഷ്ട്രീയം പറയുകയല്ല, എനിക്ക് വ്യക്തമായ രാഷ്ട്രീയമുണ്ട്. ഇവിടെ ഒരു ഭരണമില്ലേ? അതിനു കീഴിലൊരു മുഖ്യമന്ത്രിയില്ലേ? അതു ആരോ ആയിക്കോട്ടെ. ആ മുഖ്യമന്ത്രിക്ക് കീഴിൽ ഒരുപാട് മന്ത്രിമാരുണ്ട്, അവർക്ക് കീഴിൽ MP മാരുണ്ട്, MLA മാരുണ്ട്, കളക്ടറുണ്ട്, കുറേ ഉദ്യോഗസ്ഥരുണ്ട്, ജില്ലാ പഞ്ചായത്തുണ്ട്, ബ്ലോക്ക് പഞ്ചായത്തുണ്ട്, ഗ്രാമ പഞ്ചായത്തുണ്ട്, ADS ഉണ്ട് , CDS ഉണ്ട്. പ്രളയത്തിന്റെ പേരിൽ ഇത്രയും കോടിക്കണക്കിന് രൂപ വളരെ പെട്ടെന്ന് നമ്മുടെ ഖജനാവിലേക്ക് എത്തുന്നു. ഇത്രയും സംവിധാനമുണ്ടായിട്ടും എന്തുകൊണ്ടാണ് പെട്ടെന്ന് അത് ദുരിതമനുഭവിക്കുന്നവരിലേക്ക് എത്തിക്കാത്തത് " ധർമ്മജൻ ബോൾഗാട്ടിയെന്ന കലാകാരന്റെ ഈ ചോദ്യങ്ങളെ എന്തുകൊണ്ടാണ് CPIM ഇത്ര അസഹിഷ്ണുതയോടെ നേരിടുന്നത്?

നിങ്ങളുടെ സർക്കാരിന്റെ പിടിപ്പുകേടുകൾക്ക് നേരെയാണ് ഈ ചോദ്യം നീളുന്നതെന്ന മന:സാക്ഷിക്കുത്തുകൊണ്ടാണ് ധർമ്മജനെ വളഞ്ഞു വെച്ച് ആക്രമിക്കുന്നതെങ്കിൽ, സഖാക്കളേ, ഈ പ്രളയകാലത്ത് ഓരോ പൗരന്റെയും മനസിൽ തോന്നിയ ചോദ്യം തന്നെയാണിത്.

KSEB സാലറി ചലഞ്ചിലൂടെ സമാഹരിച്ചതിൽ നിന്നും 126 കോടി രൂപ പ്രളയദുരിതാശ്വാസത്തിലേക്ക് കൈമാറാത്ത സർക്കാർ കെടുകാര്യസ്ഥത നിലനില്ക്കുന്ന ഈ നാട്ടിൽ പിന്നെന്താണ് ചോദിക്കണ്ടത്?

കലാകാരന്റെ ആവിഷ്ക്കാര സ്വാതന്ത്ര്യത്തിനായി ഫാഷിസ്റ്റ് വിരുദ്ധസദസ്സ് നടത്തുന്ന നിങ്ങൾ, നിങ്ങൾക്കെതിരായ വിമർശനങ്ങൾ വരുമ്പോൾ ഏറ്റവും ഹീനമായി അതിനെ നേരിടുന്നതെന്ത് പ്രഹസനമാണ്. പ്രതികരിക്കുവാനുള്ള അവകാശം ആഷിക്ക് അബുവിനു മാത്രമല്ല ഉള്ളത്, ഇന്നാട്ടിലെ ധർമ്മജനടക്കം ഏതൊരാൾക്കുമുണ്ട്.

നാളെ ധർമ്മജൻ കോൺഗ്രസ്സിനെതിരെ പറഞ്ഞാലും, അത് അദ്ദേഹത്തിന്റെ അഭിപ്രായ സ്വാതന്ത്ര്യമാണ്. മുഖമുയർത്തി ധർമ്മജൻ പറഞ്ഞ അഭിപ്രായത്തിനൊപ്പമാണ് ഞാനും, മുഖമില്ലാത്ത വ്യക്തിഹത്യയ്ക്കെതിരെ...!