കൊലക്കേസ് പ്രതികൾക്ക് രാഷ്‌‌ട്രീയ അഭയം നൽകുന്നത് സിപിഎമ്മിന്റെ പാരമ്പര്യമെന്ന് എം എം ഹസൻ

Friday 03 January 2025 6:37 PM IST

കണ്ണൂർ: പെരിയ ഇരട്ടക്കൊലയിൽ പ്രതികൾ അർഹിക്കുന്ന കടുത്ത ശിക്ഷ ലഭിച്ചില്ലെന്നും കൃപേഷും ശരത്ലാലും മാർക്സിസ്‌റ്റ് ഫാസിസ്റ്റ് ഭീകരതയുടെ ഇരകളാണെന്നും യുഡിഎഫ് കൺവീനർ എംഎം ഹസൻ. സിപിഎമ്മിന്റെ മുൻ എംഎൽഎവരെ പ്രതിയായ ഈ കേസിൽ പ്രതികൾക്ക് കടുത്ത ശിക്ഷയാണ് കുടുംബം പ്രതീക്ഷിച്ചത്. ഇരകളുടെ കുടുംബം പൂർണ്ണതൃപ്തി കോടതിവിധിയിൽ പ്രകടിപ്പിച്ചില്ല. നാളെകളിൽ ഇത്തരം ക്രൂരമായ കൊലപാതകം ആവർത്തിക്കപ്പെടാതിരിക്കാനുള്ള ശിക്ഷ പ്രതികൾക്ക് കിട്ടുമെന്നാണ് കേരളീയ സമൂഹവും ആഗ്രഹിച്ചതെന്നും എംഎം ഹസൻ പറഞ്ഞു.

മക്കളെ നഷ്ടപ്പെട്ട അമ്മമാരുടെ ഹൃദയചോര കൊണ്ട് ചെങ്കൊടി ചുവപ്പിക്കാനാണ് സിപിഎമ്മിന്റെ കൊലയാളി മനസ്സ് പരിശ്രമിക്കുന്നത്.കൊലക്കേസിലെ പ്രതികൾക്ക് രാഷ്ട്രീയ അഭയം നൽകുക സിപിഎമ്മിന്റെ പാരമ്പര്യമാണ്. കൊന്നാലും തീരാത്ത സിപിഎമ്മിന്റെ കുടിപ്പക കേരളത്തിലെ ഏറ്റവും വലിയ സാമൂഹിക വിപത്തായി മാറി. കൃപേഷിന്റെയും ശരത് ലാലിന്റെയും കൊലയാളികൾക്കും അവർക്ക് സുരക്ഷ ഒരുക്കിയവർക്കും പരമാവധി ശിക്ഷ ലഭിക്കുന്നത് വരെ കോൺഗ്രസ് നിയമപോരാട്ടം തുടരുമെന്നും എംഎം ഹസൻ പറഞ്ഞു