15കാരിയെ കണ്ടെത്തിയത് ഗോവയില്‍ നിന്ന്; പാലക്കാട് നിന്ന് പോയത് ആറ് ദിവസം മുമ്പ്

Saturday 04 January 2025 9:20 PM IST

പാലക്കാട്: വല്ലപ്പുഴയില്‍ നിന്ന് കാണാതായ 15കാരിയെ ഗോവയില്‍ നിന്ന് കണ്ടെത്തി. ആറ് ദിവസങ്ങള്‍ക്ക് മുമ്പാണ് കുട്ടിയെ പാലക്കാട് നിന്ന് കാണാതായത്. മലയാളികളായ വിനോദസഞ്ചാരികളാണ് കുട്ടിയെ കണ്ടെത്തിയത്. നിലവില്‍ ഗോവ പൊലീസിന്റെ കസ്റ്റഡിയിലാണ് കുട്ടി. ഡിസംബര്‍ 30ന് വീട്ടില്‍ നിന്ന് ട്യൂഷന് പോയതായിരുന്നു കുട്ടി. ബന്ധുവീട്ടിലേക്ക് പോകുന്നുവെന്ന് സഹപാഠികളോട് പറഞ്
ഞ ശേഷമാണ് കുട്ടി നാട് വിട്ടത്.

കൂട്ടുകാര്‍ക്ക് മുന്നില്‍വച്ച് തന്നെയാണ് വസ്ത്രം മാറി യാത്ര തിരിച്ചത്. മുഖം ഉള്‍പ്പെടെ മറച്ച് ബുര്‍ഖ ധരിച്ചാണ് കുട്ടി നാട് വിട്ടത്. പെണ്‍കുട്ടി സ്‌കൂളില്‍ എത്താത്തതിനെ തുടര്‍ന്ന് അദ്ധ്യാപകര്‍ മാതാപിതാക്കളെ വിവരം ധരിപ്പിച്ചു. തുടര്‍ന്ന് മാതാപിതാക്കള്‍ പൊലീസില്‍ അറിയിക്കുകയായിരുന്നു. പൊലീസ് അന്വേഷണത്തില്‍ പെണ്‍കുട്ടി പട്ടാമ്പി റെയില്‍വേ സ്റ്റേഷനില്‍ എത്തിയത് സ്ഥിരീകരിച്ചിരുന്നു. അന്വേഷണം മുന്നോട്ടുപോകുന്നതില്‍ കുട്ടിയുടെ വസ്ത്രവും പൊലീസിന് വെല്ലുവിളിയായി.

ഷൊര്‍ണൂര്‍ മുതല്‍ തിരുവനന്തപുരം വരെ നടത്തിയ അന്വേഷണത്തില്‍ സിസി ടിവി ദൃശ്യങ്ങളെല്ലാം ശേഖരിച്ചിട്ടും പൊലീസിന് തുമ്പൊന്നും കിട്ടിയില്ല. കുട്ടിയുടെ കൈയില്‍ മൊബൈല്‍ ഫോണ്‍ ഇല്ലാത്തതും വെല്ലുവിളിയായി. ജില്ലാ പൊലീസ് മേധാവിയുടെ മേല്‍നോട്ടത്തില്‍ രണ്ട് ഡിവൈ. എസ്.പിമാര്‍, സി.ഐമാര്‍, എസ്.ഐമാര്‍ അടങ്ങുന്ന 36 അംഗസംഘം അഞ്ച് ടീമുകളായാണ് അന്വേഷണം നടത്തിയത്.

നേരത്തെ കുട്ടിക്കൊപ്പമുണ്ടെന്ന് സംശയിച്ചിരുന്ന ആളുടെ രേഖാചിത്രവും പുറത്തുവിട്ടിരുന്നു. ട്രെയിനിലെ സഹയാത്രികന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് രേഖാചിത്രം പുറത്തുവിട്ടത്. പട്ടാമ്പി റെയില്‍വേ സ്റ്റേഷനില്‍ നിന്ന് പരശുറാം എക്‌സ്പ്രസില്‍ കുട്ടി യാത്ര ചെയ്തിരുന്നതായി സംശയമുണ്ടായിരുന്നു.