മലയാളി അഭിഭാഷകൻ ഡൽഹി ഹൈക്കോടതി ജഡ്‌ജി

Wednesday 08 January 2025 4:15 AM IST

ന്യൂഡൽഹി: ഡൽഹി ഹൈക്കോടതി ജഡ്‌ജിയായി മലയാളിയും മുതിർന്ന അഭിഭാഷകനുമായ ഹരീഷ് വൈദ്യനാഥൻ ശങ്കറിനെ നിയമിച്ച് കേന്ദ്രസർക്കാർ വിജ്ഞാപനമിറക്കി. സുപ്രീംകോടതി കൊളീജിയത്തിന്റെ ശുപാർശ പ്രകാരമാണിത്. അഡ്വ. അജയ് ദിഗ്പോളിനെയും ഡൽഹി ഹൈക്കോടതിയിൽ ജഡ്‌ജിയായി നിയമിച്ചു. ഉത്തരാഖണ്ഡിലെ ജില്ലാ ജഡ്‌ജിയായ ആശിഷ് നൈതാനിയെ അവിടത്തെ ഹൈക്കോടതി ജഡ്‌ജിയായും നിയമിച്ചു.

സുപ്രീംകോടതിയിലെ മുതിർന്ന മലയാളി അഭിഭാഷകനായ പാലക്കാട് സ്വദേശി സി.എസ്. വൈദ്യനാഥന്റെയും, ഹരിപ്പാട് സ്വദേശി രാധാ വൈദ്യനാഥന്റെയും മകനാണ് ഹരീഷ് വൈദ്യനാഥൻ. കായംകുളത്താണ് ജനിച്ചത്. ഡൽഹി, കൊടൈക്കനാൽ എന്നിവിടങ്ങളിലായി വിദ്യാഭ്യാസം പൂർത്തിയാക്കി. 26 വർഷത്തെ അഭിഭാഷക വൃത്തിയിലെ മികച്ച പ്രകടനമാണ് ഡൽഹി ഹൈക്കോടതി ജഡ്‌ജിയായുള്ള നിയമനത്തിലേക്ക് എത്തിയത്. 180ഓളം കോടതി വിധികളിൽ ഹരീഷിന്റെ പ്രകടനം പ്രതിഫലിക്കുന്നുണ്ടെന്ന് സുപ്രീംകോടതി കൊളീജിയം വിലയിരുത്തിയിരുന്നു. ഡൽഹി ഹൈക്കോടതിയിൽ കേന്ദ്രസർക്കാരിന്റെ സ്റ്റാൻഡിംഗ് കൗൺസിലായിരുന്നു. ഭാര്യ അമ്പലപ്പുഴ സ്വദേശി ദീപ, മക്കൾ: ആത്രേയ, അഗസ്‌ത്യ.