മുക്കുപണ്ടം പണയം വച്ച് കോടികൾ തട്ടിയ കേസിൽ 2 പ്രതികൾ കൂടി പിടിയിൽ
പത്തനാപുരം: മേഖലയിലെ വിവിധ സ്വർണ്ണ പണയ ബാങ്കുകൾ കേന്ദ്രീകരിച്ച് മുക്കുപണ്ടം പണയം വച്ച് കോടികൾ തട്ടിയ കേസിൽ രണ്ടുപേരെ കൂടി പത്തനാപുരം പൊലീസ് അറസ്റ്റ് ചെയ്തു.
മുക്കുപണ്ടം നിർമ്മിച്ചു നൽകിയ വൈക്കം തലയാട് മനയ്ക്കൽ ചിറ വീട്ടിൽ ബിജു (44), ബിജുവിന്റെ സഹായിയും വിതരണക്കാരനും തട്ടിപ്പിന്റെ പ്രധാന സൂത്രധാരനുമായ കോട്ടയം മുളകുളം പെരുവ ആര്യാപ്പിള്ളിൽ ഹൗസിൽ അനു ചന്ദ്രൻ (35) എന്നിവരെയാണ് പിടികൂടിയത്. ഇവരുടെ കൂട്ടാളിയായ പത്തനാപുരം മാങ്കോട് സ്വദേശി മുഹമ്മദ് ഷബീറിനെ പൊലീസ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. തുടർന്ന് പങ്കാളികളുടെ മൊബൈൽ ഫോണുകൾ കേന്ദ്രീകരിച്ച് നടത്തിയതോടെ ഫോൺ സ്വിച്ച് ഒഫ് ചെയ്ത് ഒളിവിൽ പോയ പ്രതികളെ പ്രത്യേക അന്വേഷണസംഘം തമിഴ്നാട്ടിലെ ഈറോഡിലുള്ള ഒളിത്താവളത്തിൽ നിന്ന് പിടികൂടുകയായിരുന്നു. പത്തനാപുരം എസ്.എച്ച് ഒ ബിജു, എസ്.ഐ ശരലാൽ, ഗ്രേഡ് എസ്.ഐ ആമീൻ, സിവിൽ പൊലീസ് ഓഫീസർമാരായ വിഷ്ണു, ബോബിൻ, ആദർശ്, അരുൺ, സൈബർ എക്സ്പെർട്ട് മഹേഷ് എന്നിവർ ഉൾപ്പെട്ട പ്രത്യേക അന്വേഷണസംഘം ആണ് വിവിധ സ്ഥലങ്ങളിൽ നിന്നായി പ്രതികളെ പിടികൂടിയത്.
ഇവരെയും ആദ്യം അറസ്റ്റിലായ ഷബീറിനെയും കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്താൽ മാത്രമേ കൂടുതൽ വിവരങ്ങൾ വ്യക്തമാകുകയുള്ളൂവെന്ന് എസ്.ഐ ശരലാൽ പറഞ്ഞു.