നടന്നത് സൂര്യനെല്ലിയേക്കാൾ വലിയ കുറ്റകൃത്യം; പത്തനംതിട്ട പീഡനക്കേസിൽ 58 പ്രതികളെ തിരിച്ചറിഞ്ഞു, ഒരാൾ വിദേശത്ത്

Monday 13 January 2025 5:28 PM IST

പത്തനംതിട്ട: കായിക താരമായ ദളിത് പെൺകുട്ടിയെ വർഷങ്ങളായി പീഡിപ്പിച്ച സംഭവത്തിൽ ആകെ 58 പ്രതികളെന്ന് ജില്ലാ പൊലീസ് മേധാവി വി ജി വിനോദ് കുമാർ. കേസിലെ മുഴുവൻ പ്രതികളെയും തിരിച്ചറിഞ്ഞിട്ടുണ്ട്. 42 പേർ പ്രതികളാക്കപ്പെട്ട സൂര്യനെല്ലി പീഡനത്തെക്കാൾ വലിയ സംഭവമാണ് പത്തനംതിട്ടയിൽ നടന്നത്. പത്തനംതിട്ട, ഇലവുംതിട്ട, മലയാലപ്പുഴ, പന്തളം എന്നീ പൊലീസ് സ്‌റ്റേഷനുകളിലായി 29 കേസുകളാണ് ഇതുവരെ രജിസ്റ്റർ ചെയ്തത്. പീഡനക്കേസിൽ ഇതുവരെ 43 പ്രതികളാണ് ആകെ അറസ്റ്റിലായത്.

പ്രതികളിലൊരാൾ വിദേശത്താണ്. ഇയാളെ നാട്ടിലെത്തിക്കുമെന്നും അന്വേഷണ സംഘം അറിയിച്ചു. കസ്റ്റഡിയിലുള്ളവരുടെ അറസ്റ്റ് ഇന്നുതന്നെ രേഖപ്പെടുത്തും. പെൺകുട്ടി അഞ്ചുതവണ കൂട്ടബലാത്സംഗത്തിന് ഇരയായതായും പൊലീസ് കണ്ടെത്തി. ശനിയാഴ്ച പിടിയിലായ റാന്നി മന്ദിരംപടി സ്വദേശി പി ദീപുവിന്റെ ഇടപെടലാണ് ഒരു വർഷം മുൻപുണ്ടായ രണ്ട് കൂട്ടബലാത്സംഗങ്ങൾക്കും വഴിവെച്ചത്.

പെൺകുട്ടിയുടെ നഗ്നദൃശ്യം പകർത്തി ഭീഷണിപ്പെടുത്തി പീഡനത്തിന് ഇരയാക്കിയവരുമുണ്ട്. സ്മാർട്ട് ഫോൺ ഉപയോഗം അറിയാത്ത അച്ഛന്റെ മൊബൈൽ ഫോണിലായിരുന്നു പെൺകുട്ടിയും പ്രതികളുമായുള്ള ആശയ വിനിമയം നടന്നിരുന്നത്.പെൺകുട്ടിയുടെ ഫോൺനമ്പറും നഗ്ന ദൃശ്യങ്ങളും വ്യാപകമായി പ്രചരിപ്പിച്ചതായും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. കുട്ടിയെ പത്തനംതിട്ടയിലെ ജനറൽ ആശുപത്രിയിൽ വച്ച് പോലും പീഡനത്തിനിരയാക്കിട്ടുണ്ടെന്നും പൊലീസ് പറയുന്നു.

13-ാം വയസിലാണ് പെൺകുട്ടി ആദ്യമായി പീഡനത്തിന് ഇരയായത്. കുട്ടിക്ക് ഇപ്പോൾ 18 വയസുണ്ട്. ദിവസങ്ങൾക്ക് മുൻപ് പെൺകുട്ടി ചൈൽഡ് വെൽഫെയർ കമ്മിറ്റിക്ക് (സിഡബ്ല്യുസി)മുൻപിൽ നടത്തിയ വെളിപ്പെടുത്തലിലൂടെയാണ് സംഭവത്തിന്റെ ചുരുളഴിഞ്ഞത്. 62 പേരുടെ വിവരങ്ങൾ കൗൺസിലിംഗിലൂടെ സിഡബ്ല്യുസിക്ക് കിട്ടിയിരുന്നു. പ്രതികൾക്കെതിരെ പോക്സോ കൂടാതെ പട്ടികജാതി പട്ടികവർഗ പീഡന നിരോധന നിയമം കൂടി ചേർത്തിട്ടുണ്ട്.