ജയലളിതയുടെ സ്വത്തുവകകൾ ബന്ധുക്കൾക്ക് നൽകില്ല

Tuesday 14 January 2025 12:56 AM IST

ബംഗളൂരു: അന്തരിച്ച തമിഴ്‌നാട് മുൻ മുഖ്യമന്ത്രി ജയലളിതയിൽ നിന്ന് കണ്ടുകെട്ടിയ കോടികളുടെ സ്വത്തുവകകൾ അനന്തരാവകാശികൾക്കു വിട്ടുനൽകാനാവില്ലെന്ന് കർണാടക ഹൈക്കോടതി. അവകാശവാദം ഉന്നയിച്ച്‌ ജയലളിതയുടെ സഹോദരന്റെ മക്കളായ ദീപയും ദീപക്കും നൽകിയ ഹർ‌ജി തള്ളി. തൊണ്ടിമുതൽ തമിഴ്‌നാട് സർക്കാരിനു വിട്ടുനൽകാൻ ബംഗളൂരുവിലെ പ്രത്യേക കോടതി നേരത്തെ ഉത്തരവിട്ടിരുന്നു.

സുബ്രഹ്മണ്യം സ്വാമിയുട പരാതിയിൽ 2004ലായിരുന്നു ജയലളിതയ്‌ക്കെതിരെ അനധികൃത സ്വത്ത് സമ്പാദന കേസെടുത്തത്. 4 വർഷം തടവും 100 കോടി രൂപ പിഴയും ബംഗളൂരുവിലെ പ്രത്യേക കോടതി ശിക്ഷ വിധിച്ചു. 2014 സെപ്തംബർ 27ന് ജയലളിത ജയിലിലായി. എന്നാൽ 2015ൽ കർണാടക ഹൈക്കോടതി കുറ്റവിമുക്തയാക്കി.

66.65 കോടിയുടെ

അനധികൃത സ്വത്ത്

28 കിലോഗ്രാം സ്വർണം, വജ്രാഭരണങ്ങൾ, 800 കിലോഗ്രാം വെള്ളി,​ നൂറുകണക്കിന് പട്ടുസാരികൾ, 750 ചെരിപ്പുകൾ, മുന്തിയ വിലയുള്ള 91 വാച്ച് തുടങ്ങിയവയാണ് ജയലളിതയിൽ നിന്ന് പിടിച്ചെടുത്തത്. 66.65 കോടി രൂപയുടെ അനധികൃത സ്വത്ത് സമ്പാദിച്ചെന്നായിരുന്നു ജയലളിതയ്‌ക്കെതിരായ കുറ്റപത്രം.