ഗ്രീഷ്മ എവിടെ, വിധി എന്തായി? കോടതി വളപ്പ് നിറഞ്ഞ് ജനക്കൂട്ടം

Sunday 19 January 2025 1:40 AM IST

തിരുവനന്തപുരം: പാറശാല ഷാരോൺ വധക്കേസിലെ പ്രതി ഗ്രീഷ്മയെ കാണാനും വിധി എന്താണെന്ന് അറിയാനും ജനം നെയ്യാറ്റിൻകര കോടതി പരിസരത്ത് തിങ്ങി നിറഞ്ഞു.പരിസരത്ത് വൻപൊലീസ് സംഘത്തെ വിന്യസിച്ചിരുന്നു. രാവിലെ 11ന് മുൻപ് തന്നെ ഗ്രീഷ്മയെ കോടതിയിലെത്തിച്ചു. ഗ്രീഷ്മ പതിവ് പോലെ നിർവികാരയായിരുന്നു.കോടതിയിൽ നിന്ന് കൊണ്ടു പോകുമ്പോഴും തല കുനിച്ചാണ് നടന്നത്.ശിക്ഷാ വിധി കേൾക്കാൻ ഷാരോണിന്റെ മാതാപിതാക്കളായ പ്രിയയും ജയരാജും സഹോദരൻ ഷിമനുമെത്തിയിരുന്നു. മകനെ കൊന്ന പ്രതി മുന്നിൽ കൂടി കടന്നുപോയപ്പോൾ മാതാപിതാക്കളുടെ മനം ഇടറി.കണ്ണുകൾ നിറഞ്ഞു.

കോടതിക്ക് പുറത്തെത്തിച്ച് വാഹനത്തിൽ കയറ്റിയപ്പോൾ ഗ്രീഷ്മ അസ്വസ്ഥത പ്രകടിപ്പിച്ചു.കോടതി പരിസരത്ത് നിന്ന ചിലർ പുലഭ്യം പറഞ്ഞു.അതിവേഗത്തിൽ ഗ്രീഷ്മയെയും കൊണ്ട് പൊലീസ് വാഹനം അട്ടക്കുളങ്ങര ജയിലിലേക്ക് പോയി.

വെറുതെ വിട്ട പ്രതി ഗ്രീഷ്മയുടെ അമ്മയ്ക്ക് ഗൂഢാലോചനയിൽ പങ്കുണ്ടെന്ന് മാദ്ധ്യമ വാർത്ത നൽകിയതിനെ കോടതി വിമർശിച്ചു.കോടതിയിൽ പറഞ്ഞ കാര്യങ്ങളല്ല വാർത്തയായി വന്നതെന്നും കോടതി വിമർശിച്ചു.മാദ്ധ്യമങ്ങൾക്ക് വേണ്ടി താൻ ക്ഷമ ചോദിക്കുന്നുവെന്ന് പബ്ളിക്ക് പ്രോസിക്യൂട്ടർ പറഞ്ഞു.

കേസിന്റെ രീതി മാതൃകയാക്കാം:കോടതി

ഷാരോൺ കേസിന്റെ രീതി തന്നെ മറ്റുള്ളവരും മാതൃകയാക്കണമെന്ന് കോടതി പറഞ്ഞു.ഒക്ടോബറിൽ തുടങ്ങി ജനുവരിയിൽ വളരെ പെട്ടെന്ന് തന്നെ വാദം പൂർത്തിയായി.കേസ് മാറ്റിവയ്ക്കാതെയും നീട്ടി കൊണ്ടു പോകലുമില്ലായിരുന്നുവെന്നും കോടതി ചൂണ്ടിക്കാട്ടി.

ഷാരോൺ ബ്ളാക്ക് മെയിൽ

ചെയ്തിട്ടില്ല:പൊലീസ്

പഴുതടച്ച അന്വേഷണമാണ് നടന്നതെന്ന് അന്വേഷണ സംഘത്തിലുണ്ടായിരുന്ന ഡിവൈ.എസ്.പി കെ.ജെ ജോൺസൻ പറഞ്ഞു.ഗ്രീഷ്മ ഒരു തവണ മാത്രമാണ് ആത്മഹത്യക്ക് ശ്രമിച്ചത്.അന്വേഷണത്തിൽ നിന്ന് ഒഴിവാകാൻ വേണ്ടി ചെയ്തതാണ്.ഷാരോണിന്റെ ഫോണിലെ വീഡിയോകളും,ഫോട്ടോകളും പരിശോധിച്ചു.അതിൽ ബ്ളാക്ക്മെയിലിംഗിന് തക്ക ഫോട്ടോകൾ ഒന്നും കണ്ടെത്തിയില്ല.വിവാഹ നിശ്ചയം കഴിഞ്ഞിട്ടും രാത്രി ഷാരോണുമായി സംസാരിക്കും.അത് കഴിഞ്ഞ് പ്രതിശ്രുത വരനുമായി സംസാരിക്കും.ഷാരോൺ ചികിത്സ ലഭിക്കാതെ മരിക്കണമെന്നായിരുന്നു ഗ്രീഷ്മയുടെ ആഗ്രഹം.