വിശപ്പ് രഹിത കേരളത്തിന് മാതൃക; മാരാരിക്കുളം പദ്ധതിക്ക് ഏഴ് വയസ്
ആലപ്പുഴ: സംസ്ഥാന സർക്കാരിന്റെ വിശപ്പ് രഹിത കേരളം പദ്ധതിക്ക് മാതൃകയായ വിശപ്പ് രഹിത മാരാരിക്കുളം പദ്ധതിക്ക് ഏഴ് വയസ്. പത്ത് ലക്ഷത്തി നാൽപ്പത്തിനായിരത്തിലധികം പൊതിച്ചോറുകളാണ് ഒരു ദിവസം പോലും മുടങ്ങാതെ ജനകീയ അടുക്കളയിൽ നിന്ന് വിതരണം ചെയ്യുന്നത്.
മാരാരിക്കുളത്ത് 2017 ഡിസംബർ 11ന് നടപ്പിലാക്കിയ പദ്ധതിയാണ് വിശപ്പ് രഹിത മാരാരിക്കുളം. പാലിയേറ്റീവ് പ്രവർത്തനത്തിനിടയിലാണ് ഭക്ഷണത്തിന് ബുദ്ധിമുട്ടുന്ന ആളുകളുണ്ടെന്ന വിവരം ജീവതാളം പെയിൻ ആൻഡ് പാലിയേറ്റിവ് പ്രവർത്തകർ അന്നത്തെ എം.എൽ.എയും ധനമന്ത്രിയുമായിരുന്ന ഡോ.ടി.എം.തോമസ് ഐസക്കിന്റെ ശ്രദ്ധയിൽപ്പെടുത്തിയത്. തുടർന്നാണ് പദ്ധതി ആരംഭിക്കുന്നത്.
മണ്ണഞ്ചേരി,മുഹമ്മ,ആര്യാട്,മാരാരിക്കുളം തെക്ക് എന്നീ പഞ്ചായത്തുകളിൽ ഭക്ഷണം തനിയെ പാചകം ചെയ്തുകഴിക്കാൻ നിർവാഹമില്ലാത്തവർ,ഒറ്റപ്പെട്ട് ജീവിക്കുന്നവർ,മാനസിക പ്രശ്നമുള്ളവർ,കിടപ്പ് രോഗികൾ എന്നിവർക്കാണ് എല്ലാ ദിവസവും വീടുകളിൽ ഭക്ഷണം എത്തിച്ച് കൊടുക്കുന്നത്. കൂടാതെ വിവിധ അഗതിമന്ദിരങ്ങളിലും മാനസികാരോഗ്യ കേന്ദ്രങ്ങളിലും ഭക്ഷണമെത്തിക്കുന്നുണ്ട്.
മണ്ണഞ്ചേരിയിലെ പി.കൃഷ്ണപിള്ളസ്മാരക ട്രസ്റ്റിനാണ് പദ്ധതിയുടെ ചുമതല. മണ്ണഞ്ചേരിയിലെ കണ്ണർകാടാണ് വിശപ്പ് രഹിതത്തിന്റെ അടുക്കള പ്രവർത്തിക്കുന്നത്. ഇവിടെ നിന്ന് പാകം ചെയ്ത ഭക്ഷണം 25ഓളം കേന്ദ്രങ്ങളിലെത്തിക്കും. അവിടെനിന്ന് 80 വാർഡുകളിലെയും പ്രവർത്തകർ ഭക്ഷണം വീടുകളിൽ എത്തിക്കും. ആദ്യഘട്ടത്തിൽ കാസറോളിലാണ് ഭക്ഷണം എത്തിച്ചിരുന്നത്. കൊവിഡ് കാലത്ത് അത് ഭക്ഷണപ്പൊതികളായി.
400 പേർക്ക്
ദിവസേന ഭക്ഷണം
120 സന്നദ്ധപ്രവർത്തകരാണ് ദിവസവും രാവിലെ 11.30 മുതൽ 1 മണി വരെ ഭക്ഷണവിതരണത്തിനായി സമയം മാറ്റിവയ്ക്കുന്നത്. ഒരാൾക്കുള്ള ഭക്ഷണത്തിന് ഇരുപത് രൂപയാണ് ചെലവ്. പ്രതിദിനം 400 പേരിലേക്ക് ഭക്ഷണപ്പൊതിയെത്തുന്നു. ചെലവിനാവശ്യമായ തുക സ്പോൺസർമാരിലൂടെ കണ്ടെത്തും. സ്പോൺസർമാരുടെ കുറവ് നേരിടുമ്പോൾ മണ്ണഞ്ചേരിയിലെ പത്ത് വാർഡുകളിൽ ജനകീയ അരിശേഖരണവും നടത്തും. കഴിഞ്ഞ വർഷം മുതൽ മുഹമ്മ കമ്മ്യൂണിറ്റി സെന്റിലും,കലവൂർ ഫാമിലി ഹെൽത്ത് സെന്ററിലും പദ്ധതിയുടെ ഭാഗമായി ഫുഡ് ഷെൽഫും പ്രവർത്തിക്കുന്നുണ്ട്.
തുടക്കകാലത്ത് സർക്കാർ സഹായമില്ലാതെ എത്രനാൾ മുന്നോട്ട് പോകാനാകുമെന്ന ആശങ്കയുണ്ടായിരുന്നു. എന്നാൽ,എല്ലാ തടസങ്ങളെയും മറികടക്കാൻ സാധിച്ചു. മാരാരിക്കുളത്തെ മാതൃകയാക്കി വിശപ്പ് രഹിത കേരളത്തിന് തുടക്കം കുറിച്ചതും ഞങ്ങൾക്ക് അഭിമാനമാണ്.
- അഡ്വ.ആർ.റിയാസ്,
കൺവീനർ