ആർ.ജി. കർ കൊലപാതകം അഞ്ചുമാസത്തെ പോരാട്ടം

Sunday 19 January 2025 1:02 AM IST

2024 ആഗസ്റ്റ് 9: ആശുപത്രിയുടെ നാലാം നിലയിലെ സെമിനാർ ഹാളിൽ 31കാരിയായ ജൂനിയർ ഡോക്ടറുടെ മൃതദേഹം ചോരയിൽ കുളിച്ച നിലയിൽ കണ്ടെത്തി. തലേന്ന് രാത്രി ഡ്യൂട്ടിക്ക് ശേഷം ഡോക്ടർ അവിടെ വിശ്രമിക്കുകയായിരുന്നു. ബാഹ്യഭാഗത്ത് 16ഉം ആന്തരികാവയങ്ങളിൽ ഒമ്പതും മുറിവുകൾ. മാനഭംഗത്തെത്തുടർന്ന് ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്

ആഗസ്റ്റ് 10: ആശുപത്രിക്ക് മുന്നിലെ ഔട്ട് പോസ്റ്റിൽ പൊലീസിനെ സഹായിക്കാനായി നിയോഗിച്ചിരുന്ന സിവിക് വോളിയന്റർ സഞ്ജയ് റോയ് (33) അറസ്റ്റിൽ. പ്രതിക്ക് ആശുപത്രിയിലെ എല്ലാ മേഖലയിലും പ്രവേശനമുണ്ടായിരുന്നു. മുതിർന്ന പൊലീസ് ഉദ്യോഗസ്ഥരുമായി അടുത്ത ബന്ധം. ബോക്‌സർ

 സഹപ്രവർത്തകർക്ക് നീതി ലഭ്യമാക്കണമെന്നും ആരോഗ്യ പ്രവർത്തകരുടെ സുരക്ഷ വർദ്ധിപ്പിക്കണമെന്നും ആവശ്യപ്പെട്ട് ഡോക്ടർമാരും മെഡിക്കൽ വിദ്യാർത്ഥികളും ഇന്ത്യൻ മെഡിക്കൽ അസോസിയേഷനും (ഐ.എം.എ) രാജ്യവ്യാപകമായ പ്രതിഷേധത്തിൽ

ആഗസ്റ്റ് 11: ബംഗാൾ സർക്കാർ ആശുപത്രി സൂപ്രണ്ടിനെ സ്ഥലം മാറ്റി പ്രതിഷേധം തണുപ്പിക്കാൻ ശ്രമം

ആഗസ്റ്റ് 12: ഫെഡറേഷൻ ഒഫ് റെസിഡന്റ് ഡോക്ടേഴ്‌സ് അസോസിയേഷൻ (ഫോർദ) നയിച്ച രാജ്യവ്യാപക പ്രതിഷേധത്തെത്തുടർന്ന് ആശുപത്രി പ്രിൻസിപ്പൽ സന്ദീപ് ഘോഷ് രാജിവച്ചു

 ആഗസ്റ്റ് 13: മാതാപിതാക്കളുടെ ഹർജി പരിഗണിച്ച കൊൽക്കത്ത ഹൈക്കോടതി കേസ് സി.ബി.ഐയ്‌ക്ക് വിട്ടു. കോളേജ് പ്രിൻസിപ്പൽ ഡോ. സന്ദീപ് ഘോഷ് ധാർമ്മിക ഉത്തരവാദിത്വം ഏറ്റെടുത്ത് രാജിവച്ചെങ്കിലും 12 മണിക്കൂറിനകം കൽക്കട്ട നാഷണൽ മെഡിക്കൽ കോളേജ് പ്രിൻസിപ്പലാക്കിയ സർക്കാർ നീക്കത്തെ വിമർശിച്ച് ഹൈക്കോടതി. നീണ്ട അവധിയിൽ പോകാൻ നിർദ്ദേശം

 ആഗസ്റ്റ് 14: പ്രതി സഞ്ജയ് റോയിയെ പൊലീസ് സി.ബി.ഐയ്‌ക്ക് കൈമാറി

 ആഗസ്റ്റ് 15: സ്വാതന്ത്ര്യദിനത്തിൽ ആർ.ജി കർ മെഡിക്കൽ കോളേജിന് മുന്നിൽ നടന്ന പ്രതിഷേധം അക്രമാസക്തമായി. ജനക്കൂട്ടം ആശുപത്രിയും കുറ്റകൃത്യം നടന്ന സ്ഥലവും നശിപ്പിച്ചു

ആഗസ്റ്റ് 17: ഇരയ്‌ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഐ.എം.എയുടെ 24 മണിക്കൂർ രാജ്യവ്യാപക പണിമുടക്ക്

 ആഗസ്റ്റ് 20: കേസ് സുപ്രീംകോടതിയിൽ. ആരോഗ്യ പ്രവർത്തകരുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി 10 അംഗ ടാസ്‌ക് ഫോഴ്‌സ് രൂപീകരിച്ചു

 ആഗസ്റ്റ് 28: ബി.ജെ.പി ബംഗാളിൽ ആഹ്വാനം ചെയ്ത സംസ്ഥാന വ്യാപക പണിമുടക്കിൽ സംഘർഷം. ബംഗാൾ സെക്രട്ടേറിയറ്റിലേക്കുള്ള മാർച്ചിനിടെ പൊലീസും പ്രതിഷേധക്കാരും ഏറ്റുമുട്ടി

 സെപ്‌തംബർ 15: തെളിവുകൾ നശിപ്പിച്ചെന്ന് ആരോപിച്ച് സി.ബി.ഐ മെഡിക്കൽ കോളേജ് മുൻ പ്രിൻസിപ്പൽ സന്ദീപ് ഘോഷിനെ അറസ്റ്റ് ചെയ്തു. കേസ് ഫയൽ ചെയ്യാൻ വൈകിയതിന് താല പൊലീസ് സ്റ്റേഷനിലെ ഓഫീസർ ഇൻ-ചാർജ് അഭിജിത് മൊണ്ടലും കസ്റ്റഡിയിൽ

 സെപ്‌തംബർ17: പ്രതിഷേധിക്കുന്ന ഡോക്‌ടർമാരുടെ ആവശ്യം പരിഗണിച്ച് കൊൽക്കത്ത സിറ്റി പൊലീസ് കമ്മിഷണർ വിനീത് ഗോയലിനെ പുറത്താക്കി മുഖ്യമന്ത്രി മമതാ ബാനർജി. അന്വഷണം തണുപ്പിച്ചെന്ന ആരോപണം നേരിട്ട ഉദ്യോഗസ്ഥൻ

 നവംബർ 12: വിചാരണ ആരംഭിച്ചു. സഞ്ജയ് റോയിക്കുമേൽ ഭാരതീയ ന്യായ സംഹിത പ്രകാരം മാനഭംഗം, കൊലപാതകം തുടങ്ങിയ കുറ്റങ്ങൾ ചുമത്തി

 ഡിസംബർ19: സി.ബി.ഐ അന്വേഷണത്തിൽ അതൃപ്‌തി പ്രകടിപ്പിച്ച് ഇരയുടെ മാതാപിതാക്കൾ ഹൈക്കോടതിയിൽ

2025 ജനുവരി 16: കൊൽക്കത്ത സിയാൽദ കോടതിയിൽ നടന്ന അന്തിമ വാദം പൂർത്തിയായി