ചർക്ക മുതൽ കൈപ്പത്തി വരെ; കടന്നുവന്ന വഴി ഓർമ്മപ്പെടുത്തി കോൺഗ്രസ് ആസ്ഥാനം
ന്യൂഡൽഹി: ഭാവിയിൽ രാജ്യത്തിന്റെ ഭരണയന്ത്രം പിടിക്കേണ്ടി വരുമ്പോഴുള്ള ആവശ്യങ്ങൾ മുൻകൂട്ടി കണ്ട് നിർമ്മിച്ച അത്യാധുനിക കെട്ടിടമാണ് ന്യൂഡൽഹി കോട്ട്‌ല റോഡിലെ പുതിയ കോൺഗ്രസ് ആസ്ഥാനം. 15ന് ഉദ്ഘാടനം കഴിഞ്ഞ കെട്ടിടത്തിൽ ഇന്നലെയാണ് മാദ്ധ്യമ പ്രവർത്തകരെ പ്രവേശിപ്പിച്ചത്. ആറ് നിലകളുള്ള കെട്ടിടത്തിൽ നിറഞ്ഞു നിൽക്കുന്നത് സ്വാതന്ത്ര്യത്തിന് മുൻപും ശേഷവുമുള്ള ചരിത്ര സംഭവങ്ങളുടെ നേർസാക്ഷ്യങ്ങളായ അപൂർവ ഫോട്ടോകൾ. ഒന്നാം നിലയിൽ 1888-1947 കാലം, രണ്ടാം നിലയിൽ 1948-1984, മൂന്നാം നിലയിൽ 1985-2014, നാലാം നിലയിൽ 2015-2023 എന്നിങ്ങനെ രാജ്യത്തിന്റെ ചരിത്രവും അതിനൊപ്പം കോൺഗ്രസ് കടന്നുപോയ നാൾ വഴികളും വിവരിച്ചിരിക്കുന്നു. താഴെ നിലയിൽ ചിഹ്നങ്ങളുടെ ചരിത്രവും കാണാം: സ്വാതന്ത്ര്യത്തിന് മുൻപ് ചർക്ക, കാളകൾ (1952-1969), പശുവും കിടാവും (1971-1977), കൈപ്പത്തി(1977മുതൽ). ഒപ്പം തുവരെയുള്ള കോൺഗ്രസ് മുഖ്യമന്ത്രിമാരുടെ പട്ടികയും.
1937ൽ ജവഹർലാൽ നെഹ‌്‌റു, ഇന്ദിരാഗാന്ധി, എന്നിവർ മലയാളി നിയമജ്ഞൻ എൻ. രാഘവനൊപ്പം മലേഷ്യയിലെ പെനാംഗിൽ വച്ചെടുത്തതും 1985ൽ രാജീവ് ഗാന്ധി പ്രധാനമന്ത്രിയായിരിക്കെ പി.വി. നരസിംഹറാവു, കെ.ആർ. നാരായണൻ, മൻമോഹൻസിംഗ്, വി.പി.സിംഗ് എന്നിവർക്കൊപ്പം ചർച്ച നടത്തുന്നതും അടക്കം അപൂർവ ഫോട്ടോകൾ എല്ലാ നിലകളിലുമുണ്ട്. ഭാരത് ജോഡോ യാത്രയ്‌ക്കിടെ പ്രിയങ്കാ ഗാന്ധിയെടുത്ത രാഹുൽ ഗാന്ധിയുടെ ഫോട്ടോകൾ ഒരുവശത്ത്. ഗാന്ധിജി, ജവഹർലാൽ നെഹ്‌റു, ഖാൻ അബ്‌ദുൾ ഗാഫർ ഖാൻ, രാജീവ് ഗാന്ധി, മൻമോഹൻസിംഗ്, മല്ലികാർജ്ജുൻ ഖാർഗെ തുടങ്ങിയ നേതാക്കളുടെ ഉദ്ധരണികൾ ഭിത്തിയിൽ.
ഒന്നാം നിലയിലാണ് മഹിളാ കോൺഗ്രസ്, യൂത്ത് കോൺഗ്രസ് തുടങ്ങി പോഷക സംഘടനകൾക്കുള്ള ഓഫീസ്. മേശയും കസേരയും മറ്റു സൗകര്യങ്ങളും ഐടി ഓഫീസുകളോട് കിടപിടിക്കുന്ന രീതിയിൽ ഒരുക്കിയിരിക്കുന്നു. 300 പേരെ ഉൾക്കൊള്ളാവുന്ന അത്യാധുനിക ഓഡിറ്റോറിയവും ഒന്നാം നിലയിൽ. നാലാം നിലയിൽ ജനറൽ സെക്രട്ടറിമാർക്കും സെക്രട്ടറിമാർക്കുമുള്ള ഓഫീസ് മുറികൾ. രാഹുൽ ഗാന്ധിയുടെയും അദ്ധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെയുടെയും മുറികൾ നാലാം നിലയിൽ. കവാടം കടന്നുചെല്ലുന്ന വിശാലമായ മുറിക്കു ശേഷം മേൽക്കൂര കാണാവുന്ന തരത്തിൽ വൃത്താകൃതിയിൽ നടുത്തളമുണ്ട്. വിശാലമായ ലൈബ്രറിക്കുള്ള സൗകര്യവും ഒരുക്കിയിരിക്കുന്നു.
പണി പൂർത്തിയാകാനുണ്ടെന്നും 24 അക്ബർ റോഡിൽ നിന്ന് ഘട്ടംഘട്ടമായി പുതിയ മന്ദിരത്തിലേക്ക് മാറുമെന്നും മാദ്ധ്യമ ചുമതലയുള്ള പവൻ ഖേര പറഞ്ഞു. അക്ബർ റോഡിലെ ഓഫീസ് തുടർന്നും കൈവശമുണ്ടാകും. ജന്ദർമന്ദർ റോഡിൽ ജെ.ഡി.യു കൈവശം വച്ച ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ ആദ്യ ഓഫീസ് തിരിച്ചുപിടിക്കാൻ ശ്രമം തുടരുമെന്നും നേതാക്കൾ അറിയിച്ചു.