പാരാഗ്ലൈഡിംഗിനിടെ കയർ പൊട്ടി മലയിടുക്കിലേക്ക്, ഗോവയിൽ 27കാരിയും പരിശീലകനും മരിച്ചു

Sunday 19 January 2025 10:39 AM IST

പനാജി: പാരാഗ്ലൈഡിംഗിനിടെ മലയിടുക്കിൽ ഇടിച്ച് 27കാരിയും പരിശീലകനും മരിച്ചു. കഴിഞ്ഞ ദിവസം വൈകുന്നേരം അഞ്ച് മണിക്ക് കേരി ഗ്രാമത്തിലായിരുന്നു സംഭവം. പൂനെ സ്വദേശിനിയായ ശിവാനി ഡബിൾ, പരിശീലകനും നേപ്പാൾ സ്വദേശിയുമായ സുമാൽ നേപ്പാളി (26) എന്നിവരാണ് മരിച്ചത്. പാരാഗ്ലൈഡിംഗ് ആരംഭിച്ച് നിമിഷങ്ങൾക്കകം കയറുകൾ പൊട്ടി മലയിടുക്കിൽ ചെന്നിടിക്കുകയായിരുന്നു. ഇരുവരും സംഭവ സ്ഥലത്തു വച്ചുതന്നെ മരിച്ചു. മൃതദേഹങ്ങൾ ഗോവ മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ഇന്ന് പോസ്​റ്റ്‌മോർട്ടം നടത്തും.

അഡ്വഞ്ചർ സ്‌പോർട്സ് എന്ന കമ്പനിയാണ് കേരി പീഠഭൂമിയിൽ പാരാഗ്ലൈഡിംഗ് നടത്തിയിരുന്നത്. കമ്പനി നിയമവിരുദ്ധമായാണ് പ്രവർത്തിച്ചിരുന്നതെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. കമ്പനിയുടെ ഉടമ ശേഖർ റൈസാദയ്‌ക്കെതിരെ മന്ദ്രേം പൊലീസ് കേസ് രജിസ്​റ്റർ ചെയ്തിട്ടുണ്ട്. സെക്ഷൻ 105 ആണ് (കൊലപാതകമായി കണക്കാക്കാത്ത കുറ്റകരമായ നരഹത്യ) ഉടമയ്ക്കെതിരെ രജിസ്റ്റർ ചെയ്തിരിക്കുന്നത്.സംഭവത്തിൽ മന്ദ്രേം എംഎൽ ജിത് അരോൽക്കർ പ്രതികരിച്ചിട്ടുണ്ട്. കേരി പീഠഭൂമിയിൽ പാരാഗ്ലൈഡിംഗ് പ്രവർത്തനങ്ങൾ നിർത്തിവയ്ക്കാൻ ടൂറിസം വകുപ്പിന് കത്തെഴുതിയതായും അദ്ദേഹം അറിയിച്ചു.

അതേസമയം, ഹിമാചൽപ്രദേശിലെ വ്യത്യസ്ത സ്ഥലങ്ങളിൽ പാരാഗ്ലൈഡിംഗ് നടത്തുന്നതിനിടെ ഉണ്ടായ അപകടത്തിൽ രണ്ട് വിനോദസഞ്ചാരികൾ മരിച്ചിരുന്നു. കാൻഗ്ര, കുളു എന്നീ ജില്ലകളിലാണ് അപകടമുണ്ടായത്. ഗുജറാത്ത്, തമിഴ്നാട് എന്നിവിടങ്ങളിൽ നിന്നുളള വിനോദസഞ്ചാരികളാണ് മരിച്ചതെന്ന് പൊലീസ് അറിയിച്ചു.