ഇൻഡിഗോ ചതിച്ചു, നാട്ടിലെത്തിയപ്പോൾ ലഗേജില്ല; ഓട്ടോയിൽ കൊണ്ടുവന്നത് നാലാം ദിവസം

Tuesday 21 January 2025 1:46 PM IST

ഹൈദരാബാദ്: ദോഹയിൽ നിന്ന് ഹൈദരാബാദിലേക്ക് ഇൻഡിഗോ വിമാനത്തിലെത്തിയ യാത്രക്കാർക്ക് പണികിട്ടി. വിമാനത്താവളത്തിൽ ഇറങ്ങിയപ്പോഴാണ് പലരുടെയും ലഗേജ് എത്തിയിട്ടില്ല എന്ന വിവരമറിഞ്ഞത്. വിമാനത്തിൽ സ്ഥലമില്ല എന്ന പേരിലാണ് യാത്രക്കാരുടെ ലഗേജുകൾ എയ‌ലൈൻ ദോഹയിൽ നിന്ന് എടുക്കാത്തത്.

വിമാനത്തിലുണ്ടായിരുന്ന ഒരു യാത്രക്കാരനാണ് തനിക്കുണ്ടായ മോശം അനുഭവം വിവരിച്ച് ലിങ്ക്ഡ് ഇന്നില്‍ കുറിപ്പ് പങ്കുവച്ചത്. ഇന്‍ഡിഗോ വിമാനത്തില്‍ ജനുവരി 11ന് ദോഹയില്‍ നിന്ന് ഹൈദരാബാദിലേക്ക് സഞ്ചരിച്ച മദന്‍ കുമാര്‍ റെഡ്ഡി കോട്ലയാണ് പോസ്റ്റിട്ടത്. യാത്രക്കാരുടെ ലഗേജുകള്‍ എയര്‍ലൈന്‍ ദോഹയില്‍ ഉപേക്ഷിച്ച് പറന്നുവെന്നും ഹൈദരാബാദ് വിമാനത്താവളത്തില്‍ എത്തിയ ശേഷമാണ് യാത്രക്കാരോട് ഇക്കാര്യം പറയുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

യാത്രക്കാര്‍ ചോദിച്ചപ്പോള്‍ എയര്‍ലൈന്‍ നല്‍കിയ മറുപടി അവിശ്വനീയമാണെന്ന് മദന്‍ കുമാര്‍ പറഞ്ഞു. വിമാനത്തില്‍ സ്ഥലമില്ലെന്നും ലഗേജ് കൊണ്ടുവരാനായില്ലെന്നുമാണ് എയര്‍ലൈന്‍ നല്‍കിയ മറുപടി. പല യാത്രക്കാരുടെയും ലഗേജുകള്‍ കാണാതായതോടെ ഇന്‍ഡിഗോ സ്റ്റാഫിനോട് ചോദിച്ചപ്പോള്‍ 24 മണിക്കൂറിനുള്ളില്‍ ലഗേജുകള്‍ എത്തുമെന്നും ഇതിനായി യാത്രക്കാര്‍ 14-ാം നമ്പര്‍ ബെല്‍റ്റില്‍ എത്തി ബാഗേജ് വിവരങ്ങള്‍ നല്‍കണമെന്ന് ഇവര്‍ അറിയിച്ചു. ഇതനുസരിച്ച് യാത്രക്കാര്‍ ഇവിടെയെത്തി വിവരങ്ങള്‍ നല്‍കി.

എന്നാല്‍, ജീവനക്കാരുടെ പെരുമാറ്റം തൃപ്തികരമല്ലായിരുന്നെന്നും 20ലേറെ യാത്രക്കാരുടെ വിലാസവും മറ്റ് വിവരങ്ങളും ശേഖരിക്കാന്‍ കാലതാമസമുണ്ടായെന്നും മദന്‍ കുമാര്‍ ആരോപിക്കുന്നു. വിവരങ്ങള്‍ ശേഖരിക്കാന്‍ ഓരോ യാത്രക്കാര്‍ക്കും 20 മിനിറ്റ് സമയമെടുത്തു. മോശം പെരുമാറ്റമാണ് ജീവനക്കാരുടെ ഭാഗത്ത് നിന്ന് ഉണ്ടായതെന്നും ഇദ്ദേഹം ആരോപിക്കുന്നു.

24 മണിക്കൂറിനുള്ളില്‍ ബാഗേജുകള്‍ ലഭിക്കുമെന്ന് ഉറപ്പ് നല്‍കിയെങ്കിലും മൂന്ന് ദിവസം കഴിഞ്ഞാണ് തനിക്ക് ബാഗേജ് ലഭിച്ചത്. വളരെ അശ്രദ്ധമായാണ് ബാഗേജ് വീട്ടിലെത്തിച്ചതെന്നും അദ്ദേഹം ആരോപിക്കുന്നു. തന്റെ ലഗേജ് എത്തിയത് ഓട്ടോയിലാണെന്നും വാച്ച് ഉൾപ്പെടെ പല സാധനങ്ങളും ബാഗേജില്‍ നിന്ന് കാണാതായെന്നും മദന്‍ കുമാര്‍ പറയുന്നു. ഇതിന്റെ ഫോട്ടോകളും കുറിപ്പിനൊപ്പം ചേര്‍ത്തിട്ടുണ്ട്. വളരെ മോശം അനുഭവമാണ് തനിക്ക് ഇന്‍ഡിഗോയില്‍ യാത്ര ചെയ്തപ്പോള്‍ ഉണ്ടായതെന്നും അദ്ദേഹം വ്യക്തമാക്കി.