ഫൊറൻസിക് വിദഗ്‌ദ്ധരെ വിസ്തരിക്കണം, പൾസർ സുനി സുപ്രീം കോടതിയിൽ

Wednesday 22 January 2025 7:18 AM IST

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതി പള്‍സര്‍ സുനി സുപ്രീം കോടതിയെ സമീപിച്ചു. രണ്ട് ഫൊറന്‍സിക് വിദഗ്‌ദ്ധരെ വീണ്ടും വിസ്തരിക്കണമെന്ന് ആവശ്യപ്പെട്ടാണ് സുപ്രീം കോടതിയെ സമീപിച്ചത്. സാമ്പിളുകള്‍ ശേഖരിച്ച ഡോക്ടര്‍, ഫൊറന്‍സിക് ലബോറട്ടറി അസിസ്റ്റന്റ് ഡയറക്ടര്‍ എന്നിവരെ വീണ്ടും വിസ്തരിക്കണം എന്നാണ് സുനിയുടെ ആവശ്യം.

പ്രധാന സാക്ഷികളെ വിസ്തരിക്കുന്ന സമയത്ത് താന്‍ ജയിലില്‍ ആയിരുന്നതിനാല്‍ അഭിഭാഷകനോട് കാര്യങ്ങള്‍ സംസാരിക്കാനായില്ലെന്ന വാദമാണ് സുനി ഉന്നയിക്കുന്നത്. ഈ ആവശ്യം നേരത്തെ ഹൈക്കോടതി തള്ളിയ സാഹചര്യത്തിലാണ് സുപ്രീംകോടതിയെ സമീപിച്ചത്.

പള്‍സര്‍ സുനിയുടേത് ബാലിശമായ വാദമാണെന്ന് ഹൈക്കോടതി നിരീക്ഷിച്ചിരുന്നു. സാക്ഷികളെ വീണ്ടും വിസ്താരം നടത്തുന്നത് കേസിന്റെ വിചാരണ വൈകാന്‍ ഇടയാക്കുമെന്നും ഹൈക്കോടതി വ്യക്തമാക്കിയിരുന്നു.