എൻഎം വിജയന്റെ മരണം; ഡിസിസി പ്രസിഡന്റ് എൻഡി അപ്പച്ചൻ അറസ്റ്റിൽ, ഐസി ബാലകൃഷ്‌ണൻ എംഎൽഎയെ ചോദ്യം ചെയ്യും

Wednesday 22 January 2025 2:47 PM IST

കോഴിക്കോട്: വയനാട് ഡിസിസി ട്രഷറർ എൻഎം വിജയന്റെ മരണത്തിൽ രണ്ട് കോൺഗ്രസ് പ്രവർത്തകരുടെ അറസ്റ്റ് രേഖപ്പെടുത്തി. ഡിസിസി പ്രസിഡന്റ് എൻഡി അപ്പച്ചൻ, മുൻ കോൺ​ഗ്രസ് നേതാവ് കെകെ ​ഗോപിനാഥൻ എന്നിവരുടെ അറസ്റ്റാണ് രേഖപ്പെടുത്തിയത്. ആത്മഹത്യ പ്രേരണ കുറ്റം ചുമത്തിയാണ് അറസ്റ്റ്. ചോദ്യം ചെയ്യൽ പൂർത്തിയായതോടെയാണ് ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. ഇരുവർക്കും മുൻകൂർ ജാമ്യം അനുവദിച്ചിട്ടുള്ളതിനാൽ നടപടി ക്രമങ്ങൾ പൂർത്തിയാക്കി വിട്ടയക്കും.

കേസിലെ ഒന്നാം പ്രതിയായ ഐസി ബാലകൃഷ്ണൻ എംഎൽഎ‌യ്ക്ക് നിയമസഭ സമ്മേളിക്കുന്നതിനാൽ ഇളവുനൽകിയിരുന്നു. 23, 24, 25 തീയതികളിൽ എംഎൽഎ ചോദ്യംചെയ്യലിന് ഹാജരാകും. വിജയനും മകൻ ജിജേഷും ആത്മഹത്യ ചെയ്ത കേസിലാണ് ഐസി ബാലകൃഷ്ണൻ, എൻഡി അപ്പച്ചൻ, ഡിസിസി മുൻ ട്രഷറർ കെകെ ഗോപിനാഥ്, തുടങ്ങിയവരെ പ്രതികളാക്കി പൊലീസ് കേസെടുത്തത്. കെപിസിസി പ്രസിഡന്റിന് നൽകാൻ വിജയൻ എഴുതിയ കത്തിൽ ഇവരുടെ പേരുകൾ പരാമർശിച്ചിരുന്നുവെന്നാണ് പറയുന്നത്. പൊലീസ് അന്വേഷണത്തിൽ ലഭിച്ച മൊഴികളും നേതാക്കളെ പ്രതിചേർക്കുന്നതിലേക്ക് നയിച്ചുവെന്നാണ് വിവരം.

എൻഡി അപ്പച്ചനെയും കെകെ ഗോപിനാഥനെയും അന്വേഷണസംഘം കഴിഞ്ഞ ദിവസം ചോദ്യം ചെയ്തിരുന്നു. പ്രത്യേക അന്വേഷണ സംഘം മേധാവി ബത്തേരി ഡിവൈഎസ്‌പി കെകെ അബ്ദുൾ ഷെരീഫിന്റെ നേതൃത്വത്തിലായിരുന്നു ചോദ്യം ചെയ്യൽ. എൻഎം വിജയന്റെ കത്തുകളിലെയും ഡയറിക്കുറിപ്പിലെയും പേര് പരാമർശവുമായി ബന്ധപ്പെട്ടായിരുന്നു ചോദ്യങ്ങളെന്നാണ് സൂചന.