നേമം സഹകരണ ബാങ്കിന് മുന്നിൽ പട്ടിണി കഞ്ഞി സമരം
നേമം: നേമം സർവീസ് സഹകരണ ബാങ്കിൽ പണം നിക്ഷേപിച്ച് തട്ടിപ്പിനിരയായവർ ബാങ്കിന് മുന്നിൽ പട്ടിണി കഞ്ഞിയുണ്ടാക്കി കുടിച്ച് പ്രതിഷേധിച്ചു.കോടികളുടെ തട്ടിപ്പ് നടന്നിട്ടും പ്രതികളെ സർക്കാർ സമൂഹത്തിൽ യഥേഷ്ടം വിഹരിക്കാനനുവദിക്കുകയാണെന്നും ജനങ്ങളുടെ പ്രശ്നങ്ങളിൽ ഇടപെടാതെ സർക്കാർ മുഖം തിരിക്കുന്നനെതിരെയുള്ള പ്രതിഷേധമാണ് തങ്ങൾ നടത്തുന്നതെന്നും പ്രതിഷേധക്കാർ പറഞ്ഞു. ബാങ്ക് തട്ടിപ്പിന് നേതൃത്വം കൊടുത്ത മുഴുവൻ പ്രതികളെയും അറസ്റ്റ് ചെയ്യുക,ബാങ്ക് ഭരണ സമിതി പിരിച്ചുവിടുക,അഡ്മിനിസ്ട്രേറ്റീവ് ഭരണം ഏർപ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങളുയർത്തിയ പ്ലക്കാർഡുകളും പിടിച്ചാണ് നിക്ഷേപകർ പ്രതിഷേധിച്ചത്.
സ്ത്രീകളും കുട്ടികളുമടക്കം നൂറുക്കണക്കിനാളുകൾ പട്ടിണി സമരത്തിനെത്തി.
ഇന്നലെ രാവിലെ 10ന് ആരംഭിച്ച സമരം ഉച്ചയ്ക്ക് 1ഓടെ പട്ടിണി കഞ്ഞി കുടിച്ചാണ് പിരിഞ്ഞത്.നിക്ഷേപക കൂട്ടായ്മക്കാരെ നേമം പൊലീസ് വിരട്ടുകയാണെന്നും കള്ളക്കേസിൽ കുടുക്കാൻ ശ്രമിക്കുന്നെന്നും കൂട്ടായ്മ സെക്രട്ടറി കൈമനം സുരേഷ് ആരോപിച്ചു.നഗരസഭ കൗൺസിലർ എം.ആർ.ഗോപൻ സമരം ഉദ്ഘാടനം ചെയ്തു.ശാന്തിവിള സുബൈർ,നേമം രാജൻ,ആർ.എസ്.ശശികുമാർ,ജയേഷ്,നിക്ഷേപക കൂട്ടായ്മ രക്ഷാധികാരി മുജീബ് റഹ്‌മാൻ,ശാന്തിവിള വിനോദ്,എം.എൻ.നാസർ,ശോഭ എന്നിവർ സംസാരിച്ചു.