'തേരാ ബാപ്പ്'; സഭയിൽ പൊട്ടിത്തെറിച്ച് മല്ലികാർജുൻ ഖാർഗെ, പരാമർശം പിൻവലിക്കണമെന്ന് ചെയർമാൻ

Wednesday 05 February 2025 5:07 PM IST

ന്യൂഡൽഹി: രാജ്യസഭയിൽ ബിജെപി എംപിയെ കടുത്ത ഭാഷയിൽ വിമർശിച്ച് കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ. സഭയിലെ പ്രസംഗം തടസപ്പെടുത്തിയതിനാണ് മുൻ പ്രധാനമന്ത്രി ചന്ദ്രശേഖറുടെ മകനും ബിജെപി നേതാവുമായ നീരജ് ശേഖറിനെ ഖാർഗെ വിമർശിച്ചത്.

രാഷ്ട്രപതിയുടെ പ്രസംഗത്തിനുള്ള നന്ദി പ്രമേയ ചർച്ചയ്ക്കിടെ ഖാർഗെ ഉപരിസഭയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു. യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യത്തകർച്ചയെക്കുറിച്ച് സംസാരിക്കുന്നതിനിടെയാണ് നീരജ് അദ്ദേഹത്തിന്റെ പ്രസംഗം തടസപ്പെടുത്തിയത്. തുടർന്നായിരുന്നു ഖാർഗെയുടെ രൂക്ഷവിമർശനം.


'ഞാൻ നിങ്ങളുടെ പിതാവിന്റെ സുഹൃത്തായിരുന്നു. നിങ്ങൾ എന്താണീ സംസാരിക്കുന്നത്. നിങ്ങളെ ഞാൻ തോളിൽ ചുമന്നിട്ടുണ്ട്. വായടച്ച് മിണ്ടാതിരിക്ക്'- എന്നായിരുന്നു നീരജിനോട് ഖാർഗെ പറഞ്ഞത്. തുടർന്ന് സഭയിൽ ബഹളം ഉണ്ടാവുകയും ചെയർമാൻ ജഗ്‌ദീപ് ധൻകർ ഇരുപക്ഷത്തോടും ശാന്തരാകുവാൻ ആവശ്യപ്പെടുകയും ചെയ്തു. മുൻ പ്രധാനമന്ത്രിക്കെതിരായ പരാമർശം പിൻവലിക്കാനും ഖാർഗെയോട് ധൻകർ ആവശ്യപ്പെട്ടു.

ആരെയും അപമാനിക്കുന്നത് തന്റെ ശീലമല്ലെന്നാണ് ഖാർഗെ ഇതിന് മറുപടി നൽകിയത്. മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗിനെ ബിജെപി അപമാനിച്ചുവെന്നും അദ്ദേഹം ആരോപിച്ചു. 'അവർ നിരന്തരം അപമാനകരമായ പരാമർശങ്ങൾ നടത്തി. പക്ഷേ അദ്ദേഹം അത് സഹിക്കുകയും രാജ്യതാൽപ്പര്യം മുൻനിർത്തി മൗനം പാലിക്കുകയും ചെയ്തു. അദ്ദേഹത്തെ മൗനി ബാബ എന്നാണ് വിളിച്ചിരുന്നത്. ആളുകളെ അപമാനിക്കുന്ന ശീലം അവരുടേതാണ്, അപമാനം സഹിക്കുന്നവരാണ് ഞങ്ങൾ" -എന്നും ഖാർഗെ പറഞ്ഞു.