'അമേരിക്ക ഇന്ത്യക്കാരെ തിരിച്ചയക്കുന്നത് ആദ്യത്തെ സംഭവമല്ല, പണ്ടും ഇതായിരുന്നു രീതി'; മറുപടിയുമായി എസ് ജയ്ശങ്കർ

Thursday 06 February 2025 2:44 PM IST

ന്യൂഡൽഹി: അനധികൃതമായി യുഎസിലേക്ക് കുടിയേറിയെന്നാരോപിച്ച് ഇന്ത്യക്കാരെ നാടുകടത്തിയ യുഎസ് നടപടിയിലെ മനുഷ്യാവകാശ ലംഘനങ്ങൾ പാർലമെന്റിൽ ഉന്നയിച്ച പ്രതിപക്ഷത്തിന് മറുപടിയുമായി വിദേശകാര്യ മന്ത്രി എസ് ജയ്‌ശങ്കർ. അമേരിക്ക ഇന്ത്യക്കാരെ തിരിച്ചയക്കുന്നത് ആദ്യത്തെ സംഭവമല്ലെന്ന് മുൻ കാലങ്ങളിൽ തിരച്ചയച്ചവരുടെ കണക്കുകൾ നിരത്തിക്കൊണ്ട് അദ്ദേഹം പറഞ്ഞു. 2009 മുതലുള്ള കണക്കുകളാണ് അദ്ദേഹം പറഞ്ഞത്. ഇന്ത്യക്കാരെ തിരിച്ചയച്ച രീതിയുൾപ്പെടെ വിവാദമായതിന്റെ പശ്ചാത്തലത്തിലാണ് വിദേശകാര്യ മന്ത്രിയുടെ പ്രതികരണം.

'നിയമവിരുദ്ധ പ്രവർത്തനങ്ങൾ അംഗീകരിക്കാനാവില്ല. നിയമവിരുദ്ധമായി അമേരിക്കയിൽ തങ്ങുന്നവരെ തിരിച്ച് സ്വീകരിക്കാനുള്ള ബാദ്ധ്യത ഇന്ത്യയ്‌ക്കുണ്ട്. സ്‌ത്രീകളെയും കുട്ടികളെയും ഒഴികെയുള്ളവരെയാണ് വിലങ്ങിട്ടത്. മുമ്പ് കൊണ്ടുവന്നപ്പോഴും ഇതായിരുന്നു രീതി. ഇന്ത്യക്കാരോട് മോശം പെരുമാറ്റം പാടില്ലെന്ന് യുഎസിനോട് ആവശ്യപ്പെട്ടിരുന്നു. അനധികൃത കുടിയേറ്റ ഏജൻസികൾക്കെതിരെ കടുത്ത നടപടി വേണം.', എസ് ജയ്‌ശങ്കർ പറഞ്ഞു.

ഇതോടെ പ്രതിപക്ഷ ബഹളം ശക്തമായി. ഭീകരവാദികളെ പോലെ ഇന്ത്യക്കാരോട് പെരുമാറിയത് എന്തിനാണെന്ന് രൺദീപ് സുർജെവാല ചോദിച്ചു. അമേരിക്കൻ തടവിൽ എത്ര ഇന്ത്യക്കാരുണ്ടെന്ന് ചോദിച്ച കോൺഗ്രസ്, കൊളംബിയ പോലൊരു ചെറിയ രാജ്യം ചെറുത്തത് പോലെ ഇന്ത്യ ചെറുക്കാത്തത് എന്തുകൊണ്ടാണെന്നും ചോദിച്ചു.