ഇന്ത്യയിൽ അഴിമതി കൂടിയോ? ലോക പട്ടികയിൽ മൂന്ന് സ്ഥാനം പിന്നോട്ടുപോയി ഇന്ത്യ

Wednesday 12 February 2025 1:10 PM IST

ന്യൂഡൽഹി: ലോകത്തെ ഏറ്റവും അഴിമതി നിറഞ്ഞ രാജ്യങ്ങളുടെ പട്ടിക പുറത്തുവന്നിരിക്കുകയാണ്. കറപ്‌ഷൻ പെർസെപ്‌ഷൻസ് ഇൻഡക്‌സ് (അഴിമതി ധാരണ സൂചിക, സിപിഐ) പ്രകാരം ലോകത്തിൽ ഏറ്റവും അഴിമതി കുറ‌ഞ്ഞ രാജ്യം ഫിൻലൻഡാണ്. സിങ്കപ്പൂ‌ർ, ന്യൂസിലൻഡ് എന്നീ രാജ്യങ്ങളാണ് ഫിൻലൻഡിന് തൊട്ടുപിന്നിലുള്ളത്.

ജർമൻ സംഘടനയായ ട്രാൻസ്‌പരൻസി ഇന്റർനാഷണൽ തയ്യാറാക്കിയ റിപ്പോർട്ട് പ്രകാരം പട്ടികയിൽ 96ാം സ്ഥാനത്താണ് ഇന്ത്യ. കഴിഞ്ഞവർഷം 93ാം സ്ഥാനത്തായിരുന്നു ഇന്ത്യ.180 രാജ്യങ്ങളാണ് പട്ടികയിലുള്ളത്. പൂജ്യം മുതൽ 100വരെയുള്ള സ്‌കെയിലാണ് റാങ്ക് നിർണയിക്കാൻ ഉപയോഗിക്കുന്നത്. പൂജ്യം എന്നത് ഏറ്റവും അഴിമതി നിറഞ്ഞതിനെയും 100 അഴിമതി വിരുദ്ധതയെയും സൂചിപ്പിക്കുന്നു. പൂജ്യം മുതൽ നൂറ് വരെയുള്ള സ്‌കെയിലിൽ ഇന്ത്യയുടെ സ്‌കോർ 38 ആണ്. കഴിഞ്ഞവർഷമിത് 39 ആയിരുന്നു. ലോകം മുഴുവനും അഴിമതി വലിയ പ്രതിസന്ധി സൃഷ്ടിക്കുന്നുവെന്നും എന്നാൽ പല രാജ്യങ്ങളിലും ഇതിന് മാറ്റം ഉണ്ടാകുന്നുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.

ഇന്ത്യയുടെ അയൽ രാജ്യങ്ങളായ പാകിസ്ഥാൻ 135ാം സ്ഥാനത്തും, ശ്രീലങ്ക 121ാം സ്ഥാനത്തും ബംഗ്ളാദേശ് 149ാം സ്ഥാനത്തും ചൈന 76ാം സ്ഥാനത്തുമാണ് നിലകൊള്ളുന്നത്. ലോക രാജ്യങ്ങളിൽ അമേരിക്ക 28ാം സ്ഥാനത്തും റഷ്യ 22ാം സ്ഥാനത്തും ഫ്രാൻസ് 67ാം സ്ഥാനത്തും ജർമ്മനി 75ാം സ്ഥാനത്തുമാണ് പട്ടികയിലുള്ളത്. വെറും എട്ട് ‌സ്‌കോറുമാണ് ദക്ഷിണ സുഡാൻ ആണ് ലോകത്തെ ഏറ്റവും അഴിമതിയേറിയ രാജ്യം. സോമാലിയ, വെനേസ്വല എന്നീ രാജ്യങ്ങളാണ് തൊട്ടുപിന്നിലുള്ളത്.