മഹാകുംഭമേള; ഡൽഹി റെയിൽവേ സ്റ്റേഷനിൽ തിക്കുംതിരക്കും, 15 ഓളം പേർ മരിച്ചതായി റിപ്പോർട്ട്

Sunday 16 February 2025 12:36 AM IST

ന്യൂഡൽഹി: ഡൽഹി റെയിൽവേ സ്റ്റേഷനിൽ തിക്കിലും തിരക്കിലും അപകടം. 15 ഓളം പേർ മരിച്ചതായി റിപ്പോർട്ട്. മരിച്ചവരിൽ 11 സ്ത്രീകൾ,​ രണ്ട് പുരുഷന്മാർ,​ രണ്ട് കുട്ടികൾ അടക്കം ഉണ്ടെന്നാണ് വിവരം. നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്. സ്ഥലത്ത് അഗ്നിശമന സേനയും റെയിൽവേ അധികൃതരും പൊലീസും രക്ഷാപ്രവർത്തനം നടത്തുകയാണ്.

പ്ലാറ്റ്‌ഫോം 13,​14,​15 എന്നിവിടങ്ങളിലാണ് തിരക്ക് അനുഭവപ്പെട്ടത്. മഹാകുംഭമേളയിൽ പങ്കെടുക്കാനായി എത്തിയ ഭക്തരായിരുന്നു ഭൂരിഭാഗവും. ​ പരിക്കേറ്റവരെ അടുത്തുള്ള ആശുപത്രിയിലേക്ക് മാറ്റി. അപകടത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. കുംഭമേളയുമായി ബന്ധപ്പെട്ട് രണ്ട് പ്രത്യേക ട്രെയിനുകൾ റെയിൽവേ സജ്ജീകരിച്ചിരുന്നു. ഈ ട്രെയിനുകൾ സ്റ്റേഷനിലേക്കെത്തിയപ്പോഴാണ് വലിയ തിക്കും തിരക്കും അനുഭവപ്പെട്ടത്. തിക്കിലും തിരക്കിലും അകപ്പെട്ട് നിരവധി പേര് അബോധവസ്ഥയിലായി.

ഡൽഹി റെയിൽവേ സ്റ്റേഷനിലെ ദുരന്തത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയും പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗും ദുഃഖം രേഖപ്പെടുത്തി. സംഭവത്തിൽ ഉന്നതതല അന്വേഷണം നടത്താൻ കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വെെഷ്ണവ് ഉത്തരവിട്ടിട്ടുണ്ട്. സംഭവത്തിൽ ഉടൻ അന്വേഷണം നടത്താനും ദുരന്തനിവാരണത്തിന് കൂടുതൽ സേനകളെ വിന്യസിക്കാനും നിർദേശം നൽകിയതായി ഡൽഹി ലഫ്. ഗവർണർ അറിയിച്ചു.