പാതിവില തട്ടിപ്പ് കേസ്; ലാലി വിൻസന്റിന്റെ വീട്ടിലും സായി ഗ്രാമത്തിലും അടക്കം 12 ഇടങ്ങളിൽ ഇഡി റെയ്ഡ്
കൊച്ചി: പാതിവില തട്ടിപ്പ് കേസിൽ കോൺഗ്രസ് നേതാവും അഡ്വക്കേറ്റുമായ ലാലി വിൻസന്റിന്റെ കൊച്ചി വീട്ടിൽ ഇഡി പരിശോധന. സായി ഗ്രാമം എക്സിക്യൂട്ടീവ് ഡയറക്ടർ കെ. എൻ ആനന്ദ കുമാറിന്റെ ശാസ്തമംഗലത്തെ ഓഫീസിലും റെയ്ഡ് നടത്തുന്നുണ്ട്.
അനന്തുകൃഷ്ണന്റെ വീട്ടിലും എൻ ജി ഒ കോൺഫെഡറേഷൻ ഓഫീസിലുമടക്കം സംസ്ഥാനത്തെ പന്ത്രണ്ട് ഇടങ്ങളിലാണ് പരിശോധന നടത്തുന്നത്. തോന്നയ്ക്കൽ സായി ഗ്രാമത്തിലും പരിശോധന നടത്തുന്നുണ്ട്. എൻ ജി ഒ കോൺഫെഡറേഷൻ ഭാരവാഹി കൂടിയാണ് ലാലി വിൻസന്റ്.
പാതിവില തട്ടിപ്പിൽ കള്ളപ്പണമിടപാട് നടന്നിട്ടുണ്ടോയെന്നാണ് ഇഡി പ്രധാനമായും പരിശോധിക്കുന്നത്. സംസ്ഥാനത്തെ വിവിധ ഭാഗങ്ങളിൽ നിന്നായി ആയിരക്കണക്കിനാളുകളുടെ കൈയിൽ നിന്ന് കോടിക്കണക്കിന് രൂപയാണ് അനന്തുകൃഷ്ണനും സംഘവും തട്ടിയെടുത്തത്.
നേരത്തെ പൊലീസ് രജിസ്റ്റർ ചെയ്ത കേസുകളിലെ വിവരങ്ങൾ ഇ ഡി ശേഖരിച്ചിരുന്നു. അനന്തുകൃഷ്ണന്റെ 19 ബാങ്ക് അക്കൗണ്ടുകളിലൂടെ 450 കോടിയിലധികം രൂപയുടെ ഇടപാടുകൾ നടന്നതായും പൊലീസ് കണ്ടെത്തിയിരുന്നു.
മുഖ്യപ്രതിയെ അറസ്റ്റ് ചെയ്തെങ്കിലും തട്ടിപ്പിന്റെ വ്യാപ്തി എത്രത്തോളമെന്നത് വ്യക്തമായിട്ടില്ല. പിരിച്ചെടുത്ത പണം ചെലവഴിച്ചതടക്കം പുറത്തുവരണമെങ്കിൽ ഇഡി അന്വേഷണം വേണമെന്ന് പരാതിക്കാർ ആവശ്യപ്പെട്ടിരുന്നു.
ലാലി വിൻസന്റിന്റെ പങ്ക് അറിയിക്കണം
പകുതി വില തട്ടിപ്പിൽ കോൺഗ്രസ് നേതാവും അഭിഭാഷകയുമായ ലാലി വിൻസന്റിന്റെ പങ്കിനെക്കുറിച്ച് അന്വേഷണ ഉദ്യോഗസ്ഥൻ റിപ്പോർട്ട് നൽകണമെന്ന് ഹൈക്കോടതി നിർദ്ദേശം. ലാലിയുടെ മുൻകൂർ ജാമ്യഹർജി തിങ്കളാഴ്ച പരിഗണിക്കാൻ മാറ്റിയ ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണൻ, അറസ്റ്റ് തടഞ്ഞുള്ള ഇടക്കാല ഉത്തരവും അന്നുവരെ നീട്ടി. പൊലീസ് വെള്ളിയാഴ്ചയ്ക്കകം റിപ്പോർട്ട് സമർപ്പിക്കാനാണ് നിർദ്ദേശിച്ചത്.