പരാമർശങ്ങളിൽ തെറ്റായ ഉദ്ദേശ്യം ഇല്ലായിരുന്നു; രാഹുലിനെയും ഖർഗെയും കണ്ട് ശശി തരൂർ,​ മാദ്ധ്യമങ്ങളെ കാണാതെ മടങ്ങി

Tuesday 18 February 2025 8:11 PM IST

ന്യൂഡൽഹി ; കേരളത്തിലെ പിണറായി സർക്കാർ വ്യവസായ രംഗത്ത് കൈവരിച്ച നേട്ടത്ത കുറിച്ചുള്ള ലേഖനം വിവാദമായതിന് പിന്നാലെ ശശി തരൂർ എം.പിയുമായി കോൺഗ്രസ് ഹൈക്കമാൻഡ് കൂടിക്കാഴ്ച നടത്തി. സോണിയാ ഗന്ധിയുടെ പത്താം നമ്പർ ജൻപഥ് വസതിയിൽ വച്ചായിരുന്നു കൂടിക്കാഴ്ച . രാഹുൽ ഗാന്ധി. സോണിയ ഗാന്ധി. കെ.സി. വേണുഗോപാൽ എന്നിവരും കൂടിക്കാഴ്ചയിൽ പങ്കെടുത്തു.

കൂടിക്കാഴ്ചയ്ക്ക് ശേഷം രാഹുലിനൊപ്പം ശശി തരൂർ കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയെയും കണ്ടു. ഇതിന് പിന്നാലെ മാദ്ധ്യമങ്ങളെ കാണാൻ നിൽക്കാതെ പിൻവശത്തെ ഗേറ്റ് വഴി തരൂർ മടങ്ങി. പരാമർശങ്ങളിൽ തെറ്രായ ഉദ്ദേശ്യം ഇല്ലായിരുന്നെന്ന് തരൂർ ദേശീയ നേതൃത്വത്തെ അറിയിച്ചു.

കേരള സർക്കാരിനെ പ്രശംസിച്ചുകൊണ്ടുള്ള തരൂരിന്റെ ലേഖനം കോൺഗ്രസിൽ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഹൈക്കമാൻഡ് തരൂരിനെ ചർച്ചയ്ക്ക് വിളിപ്പിച്ചത്. ശശി തരൂരിന്റെ നിലപാടിനെതിരേ അതൃപ്തി സംസ്ഥാന കോൺഗ്രസ് നേതൃത്വം ഒന്നടങ്കം ഹൈക്കമാൻഡിനെ അറിയിച്ചിരുന്നു.

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ യു.എസ് സന്ദർശനത്തെ പ്രകീർത്തിച്ചും, പിണറായി സർക്കാരിന്റെ വ്യവസായ നയത്തെ പ്രശംസിച്ചും നടത്തിയ പ്രതികരണങ്ങൾ വിവാദമായിട്ടും നിലപാടിൽ ഉറച്ചു നിൽക്കുകയായിരുന്നു ശശി തരൂർ. യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപുമായുള്ള മോദിയുടെ കൂടിക്കാഴ്ചയുമായി ബന്ധപ്പെട്ട് തരൂർ നടത്തിയ പ്രസ്താവന പാർട്ടി നിലപാടല്ലെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി പവൻ ഖേര വിശദീകരിച്ചിരുന്നു. എന്നാൽ മറ്റു നേതാക്കളാരും അതേക്കുറിച്ച് പ്രതികരിച്ചില്ല. അന്താരാഷ്ട്ര വിഷയങ്ങളിൽ തരൂരിന്റെ വിശാല നിലപാടുകൾ മുൻപും കോൺഗ്രസിനെ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്.