വീട്ടമ്മയെ കെട്ടിയിട്ട് കവർച്ച; മോഷ്‌ടാക്കൾക്കൊപ്പം വീട്ടുജോലിക്കാരി പോയി
ആലപ്പുഴ: വീട്ടമ്മയെ കെട്ടിയിട്ട് സ്വർണവും പണവും കവർന്നതായി പരാതി. ആലപ്പുഴ മാമ്പുഴക്കരിയിലാണ് സംഭവം. കൃഷ്ണമ്മയുടെ (62) വീട്ടിലാണ് കവർച്ച നടന്നത്. മൂന്നര പവൻ സ്വർണം, 36,000 രൂപ, എടിഎം കാർഡ്, ഓട്ടുപാത്രങ്ങൾ എന്നിവയാണ് മോഷണം പോയതെന്ന് കൃഷ്ണമ്മ പറഞ്ഞു.
കൃഷ്ണമ്മയുടെ വീട്ടിൽ സഹായത്തിന് നിന്നിരുന്ന തിരുവനന്തപുരം സ്വദേശിയായ യുവതിയെ കാണാനില്ല. കവർച്ചയ്‌ക്കെത്തിയ സംഘത്തോടൊപ്പം യുവതിയും പോയെന്നാണ് വീട്ടമ്മ പറയുന്നത്.
'രാത്രി അടുക്കള വാതിൽ തുറന്ന് മൂന്ന് പേർ വന്നു. അവരെന്നെ കെട്ടിയിട്ടു. അലമാര തുറന്ന് കിട്ടാവുന്നതെല്ലാം കൊണ്ടുപോയി. രണ്ട് വളയുണ്ടായിരുന്നു. ഒരു ചെറിയ കമ്മൽ, മാല, ലോക്കറ്റ്, ഓട്ടുരുളിയൊക്കെ കൊണ്ടുപോയി. അവരുടെ ഒറ്റ അടികാരണം ഞാൻ വീണു, ബോധം പോയി. വീട്ടുജോലിക്കാരി അങ്ങനെ ചെയ്യുമെന്ന് എനിക്ക് വിശ്വസിക്കാനാകുന്നില്ല. ഈ സംഭവത്തിന് ശേഷം അവരെയും കാണാനില്ല. അവരുടെ ബാഗുമെടുത്താണ് പോയത്, ചെരുപ്പും ഇല്ല. മുഖത്തൊക്കെ നല്ല വേദനയുണ്ട്.'- കൃഷ്ണമ്മ പറഞ്ഞു.