ഇ.പി.എഫ് പലിശ 8.25% നിലനിറുത്തി, ഏഴ് കോടിയിലധികം പേർക്ക് പ്രയോജനം

Saturday 01 March 2025 4:43 AM IST

ന്യൂഡൽഹി: ഇ.പി.എഫ് നിക്ഷേപങ്ങൾക്കുള്ള 2024-25 സാമ്പത്തിക വർഷത്തെ പലിശ നിരക്ക് 8.25% ആയി നിലനിറുത്തി. 2024 ഫെബ്രുവരിയിൽ നിലവിൽ വന്ന നിരക്കാണിത്. തൊഴിൽ മന്ത്രി മൻസുഖ് മാണ്ഡവ്യയുടെ അദ്ധ്യക്ഷതയിൽ ചേർന്ന ഇ.പി.എഫ്. ഒ കേന്ദ്ര ട്രസ്റ്റി ബോർഡ് യോഗത്തിന്റേതാണ് തീരുമാനം. ധനമന്ത്രാലയത്തിന്റെ അനുമതി ലഭിച്ചശേഷം നിലവിൽ വരും. ഏഴ് കോടിയിലധികം വരിക്കാർക്ക് പ്രയോജനപ്പെടും.

2019-20, 2020-21 വർഷങ്ങളിൽ 8.5 ശതമാനമായിരുന്ന പലിശ നിരക്ക് കൊവിഡ് കാല സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് 2021-22 ൽ നാല് പതിറ്റാണ്ടിലെ ഏറ്റവും താഴ്ന്ന നിരക്കായ 8.1 ശതമാനമായി കുറച്ചിരുന്നു. 2022-23ൽ 8.15 %മായി ഉയർത്തി. അതാണ് കഴിഞ്ഞ ഫെബ്രുവരിയിൽ 8.25%മായി കൂട്ടിയത്.

സുപ്രീംകോടതി വിധി പ്രകാരം ഉയർന്ന പെൻഷനായുള്ള 72% അപേക്ഷകളും പ്രോസസ്സ് ചെയ്തതായി ഇ.പി.എഫ്.ഒ യോഗത്തിൽ അറിയിച്ചു.

കുടിശ്ശികയുള്ളവർക്ക് ഒരു ശതമാനം നിരക്കിൽ നഷ്ടപരിഹാരം നിക്ഷേപിച്ച് കേസുകൾ സ്വയം പരിഹരിക്കുന്നതിനുള്ള നിയമപരമായ സംവിധാനം നടപ്പാക്കും.

തൊഴിൽ സ്ഥാപനം മാറുമ്പോൾ രണ്ട് മാസം വരെയുള്ള ഇടവേളയുണ്ടായാലും തുടർച്ചയായ സേവനമായി കണക്കാക്കും.