സ്വർണം ഒളിപ്പിച്ച ബെൽറ്റ് മറയ്‌ക്കാൻ ഒരേ വസ്‌ത്രം ധരിച്ച് വീണ്ടും യാത്ര,​ സ്വർണക്കടത്ത് നടത്താൻ കാരണം ബ്ളാ‌ക്ക്‌മെയിലെന്ന് നടി

Wednesday 05 March 2025 4:24 PM IST

ബംഗളൂരു: വിമാനത്താവളത്തിലൂടെ സ്വർണം കടത്തുന്നതിനിടെ പിടിയിലായ കന്നട നടി രന്യ റെഡ്‌ഡി അന്വേഷണ സംഘത്തോട് കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്തിയെന്ന് സൂചന. തന്നെ ബ്ളാക്ക്മെയിൽ ചെയ്‌താണ് സ്വർണം കടത്തിച്ചതെന്നാണ് അന്വേഷണ സംഘത്തോട് നടി പറഞ്ഞത്. 14 കിലോയോളം സ്വർണക്കട്ടികൾ ബെൽറ്റിൽ ഒളിപ്പിച്ചും 800 ഗ്രാം ആഭരണമാക്കിയുമാണ് 32കാരിയായ നടി കടത്തിയത്. ഇതിനിടെ ഡയറക്‌ടറേറ്റ് ഓഫ് റവന്യു ഇന്റലിജൻസിന്റെ പിടിയിൽ അകപ്പെടുകയായിരുന്നു.

നിലവിൽ 14 ദിവസത്തെ ജുഡീഷ്യൽ കസ്‌റ്റഡിയിലാണ് നടി. ഈ വർഷം ജനുവരി മുതൽ ഗൾഫിലേക്ക് രന്യ പത്ത് തവണയിൽ കൂടുതൽ യാത്ര നടത്തി. ഇതോടെ ഡിആർ‌ഐയ്ക്ക് നടിയെക്കുറിച്ച് സംശയം ഉണ്ടാകുകയായിരുന്നു. രന്യയുടെ വീട്ടിൽ ഡിആർ‌ഐ നടത്തിയ പരിശോധനയിൽ 2.67 കോടി രൂപയും 2.06 കോടിയുടെ സ്വർണവും കണ്ടെത്തി. നാല്‌ ലക്ഷത്തിലേറെ രൂപ വാടകയ്‌‌ക്കാണ് രന്യ ഈ വീട്ടിൽ കഴിയുന്നത്.

കർണാടകയിലെ ഉന്നത ഐപിഎസ് ഉദ്യോഗസ്ഥൻ പൊലീസ് ഹൗസിംഗ് കോർപറേഷൻ ഡിജിപിയായ രാമചന്ദ്ര റാവുവാണ് രന്യയുടെ പിതാവ്. അതിനാൽ തന്നെ വിമാനത്താവളത്തിൽ നിന്ന് പുറത്തുകടക്കാൻ ഇദ്ദേഹത്തിന് ലഭിക്കുന്ന പ്രോട്ടോകോൾ സംരക്ഷണം രന്യ മറയാക്കി. പുറത്തേക്ക് സർക്കാർ വാഹനത്തിൽ കൂട്ടിക്കൊണ്ടുപോകാൻ ബസവരാജു എന്നൊരു ഡ്രൈവറും ഉണ്ടായിരുന്നു.

ദുബായിൽ നിന്നും എമിറേറ്റ്സ് വിമാനത്തിൽ തിങ്കളാഴ്‌ച വിമാനത്താവളത്തിൽ ഇറങ്ങിയയുടനെയാണ് രന്യ റാവുവിനെ ഡിആർഐ കസ്റ്റഡിയിലെടുത്തത്. 15 ദിവസങ്ങൾക്കിടെ നാല് തവണ രന്യ ദുബായ് യാത്ര നടത്തിയതും ഈ സമയം ഒരേ വസ്‌‌ത്രം ധരിച്ചതുമാണ് ഡിആർഐയെ നിരീക്ഷിക്കാൻ ഇടയാക്കിയത്. മകൾ അറസ്‌റ്റിലായതിനെക്കുറിച്ച് കാര്യമായ പ്രതികരണത്തിന് രാമചന്ദ്ര റാവു തയ്യാറായില്ല. നാല് മാസം മുൻപ് വിവാഹിതയായ ശേഷം മകൾ വീട്ടിലേക്ക് വന്നിട്ടേയില്ലെന്നാണ് അദ്ദേഹം പറഞ്ഞത്.