യുഎസ് തേടുന്ന  രാജ്യാന്തര കുറ്റവാളിയെ പിടികൂടി കേരള പൊലീസ്

Thursday 13 March 2025 5:08 PM IST

തിരുവനന്തപുരം: യുഎസ് തേടുന്ന രാജ്യാന്തര കുറ്റവാളിയെ കേരള പൊലീസ് പിടികൂടി. ഇന്റർപോൾ റെഡ്‌കോർണർ നോട്ടീസ് ഇറക്കിയ കുറ്റവാളിയും ലിത്വാനിയൻ പൗരനുമായ അലക്‌സേജ് ബെസിയോകോവ് (46) ആണ് വർക്കലയിൽ അറസ്റ്റിലായത്. ഗാരന്റക്സ് എന്ന ക്രിപ്റ്റോകറൻസി എക്സ്ചേഞ്ചിന്റെ സഹസ്ഥാപകനാണ് പ്രതി. ക്രിമിനൽ സംഘങ്ങൾക്കും സെെബർ കുറ്റവാളികൾക്കും കോടിക്കണക്കിന് ഡോളറിന്റെ കള്ളപ്പണം വെളുപ്പിക്കാൻ സഹായം നൽകിയെന്നാതാണ് ഇയാൾക്കെതിരായ പ്രധാന കുറ്റം.

അലക്സേജ് ബെസിയോകോവിനെ യു എസ് ഡിപ്പാർട്ട്മെന്റ് ഓഫ് ജസ്റ്റിസ് (ഡിഒജി) പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിരുന്നു. കുടുംബത്തോടൊപ്പം അവധിക്കാലം ചെലവിടാൻ വർക്കലയിലെത്തിയ അലക്സേജ് ബെസിയോകോവിനെ വർക്കലയിലെ ഹോംസ്റ്റേയിൽ നിന്നാണ് കസ്റ്റഡിയിലെടുത്തത്. രാജ്യം വിടാൻ പദ്ധതിയിട്ടിരുന്ന ഇയാളെ സിബിഐയുടെ ഇന്റർപോൾ യൂണിറ്റിന്റെ സഹയത്തോടെയാണ് കേരള പൊലീസ് അറസ്റ്റ് ചെയ്തത്. യുഎസിന്റെ അപേക്ഷപ്രകാരം വിദേശകാര്യ മന്ത്രാലയം കേസിൽ ഇടപെട്ടിരുന്നു. തുടർന്നാണ് ഡൽഹിയിലെ പട്യാല ഹൗസ് കോടതി അലക്സേജിനെതിരെ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചത്.

ഇന്റർപോൾ, സിബിഐ, കേരള പൊലീസ് എന്നിവർ സംയുക്തമായി നടത്തിയ നീക്കത്തിലാണ് പ്രതി വലയിലായത്. പ്രതിയെ കേരള പൊലീസ് പട്യാല ഹൗസ് കോടതിയിൽ ഹാജരാക്കിയ ശേഷം യുഎസിന് കെെമാറാനാണ് നീക്കം. ഗാരന്റക്സിന്റെ സഹസ്ഥാപകരിലൊരാളായ അലക്സാണ്ടർ മിറ സെർദ് (40) എന്ന റഷ്യൻ പൗരനെതിരെയും സമാന കുറ്റത്തിന് കേസുണ്ട്. ഇയാൾ യുഎഇയിലാണെന്നാണ് സൂചന.