ട്രെയിൻ തട്ടിയെടുക്കൽ: രക്ഷാദൗത്യം പൂർണം

Friday 14 March 2025 6:39 AM IST

ഇസ്ലാമാബാദ്: പാകിസ്ഥാനിൽ ബലൂചിസ്ഥാൻ ലിബറേഷൻ ആർമി (ബി.എൽ.എ) തട്ടിയെടുത്ത ട്രെയിനിലെ എല്ലാ ബന്ദികളെയും മോചിപ്പിച്ചെന്ന് സൈന്യം. ദൗത്യം 30 മണിക്കൂർ നീണ്ടു. ദൗത്യത്തിനിടെയിൽ 21 സാധാരണക്കാരും 4 സുരക്ഷാ ഉദ്യോഗസ്ഥരും കൊല്ലപ്പെട്ടെന്നും 346 ബന്ദികളെയാണ് മോചിപ്പിച്ചതെന്നും സൈന്യം പറയുന്നു. ചാവേർ ബോംബർമാർ അടക്കം 33 പ്രക്ഷോഭകാരികളെ വധിച്ചെന്നും അവകാശപ്പെട്ടു. ചൊവ്വാഴ്ചയാണ് ബലൂചിസ്ഥാനിലെ ക്വെറ്റയിൽ നിന്ന് ഖൈബർ പഖ്തൂൻഖ്വ പ്രവിശ്യയിലെ പെഷവാറിലേക്ക് 440 യാത്രക്കാരുമായി പോയ ജാഫർ എക്‌സ്‌പ്രസ് ബി.എൽ.എ തട്ടിയെടുത്തത്. സൈനികരും പൊലീസുകാരും ചാരസംഘടനയായ ഐ.എസ്.ഐയിലെ അംഗങ്ങളും അടക്കം 214 പേരെ ബന്ദിയാക്കിയെന്നാണ് ബി.എൽ.എ അറിയിച്ചത്. ഇതിൽ 50 പേരെ വധിച്ചെന്നും പറയുന്നു. പാക് സൈന്യം ഇക്കാര്യത്തിൽ വ്യക്തത വരുത്തിയിട്ടില്ല. സ്വതന്ത്ര ബലൂചിസ്ഥാൻ രാഷ്ട്രത്തിനു വേണ്ടി പോരാടുന്ന വിവിധ സായുധ ഗ്രൂപ്പുകളിൽ പ്രബലരാണ് ബി.എൽ.എ.