ദുബായിലെ പെട്രോളിയം കമ്പനിയിൽ നൂറ് കോടിയുടെ ഇൻവെസ്റ്റ്‌മെന്റുള്ള മലയാളി നടി; സ്വന്തമാക്കിയത് നിരവധി ആഡംബര വീടുകൾ
തിരുവല്ലയിൽ നിന്ന് വെള്ളിത്തിരയിലെത്തി ദക്ഷിണേന്ത്യൻ സിനിമകളുടെ അഭിഭാജ്യ ഘടകമായ വ്യക്തിയാണ് നയൻതാര. ചാനൽ അവതാരകയായിട്ടായിരുന്നു നയൻതാര കരിയർ ആരംഭിച്ചത്. നടിയുടെ വ്യക്തി ജീവിതത്തിലെയും അഭിനയ ജീവിതത്തിലെയും സംഭവ വികാസങ്ങൾ വെളിപ്പെടുത്തിയിരിക്കുകയാണ് സംവിധായകൻ ആലപ്പി അഷ്റഫ്.
'ഇവിടെ ലേഡീ സൂപ്പർസ്റ്റാർ എന്ന പേര് ചാർത്തിക്കിട്ടാനായി കടിപിടി നടക്കുമ്പോൾ അവിടെ തമിഴ്നാട്ടിൽ ഒരു മലയാളി നടിക്ക് ലേഡി സൂപ്പർസ്റ്റാർ പദവി ലഭിച്ചപ്പോൾ, അയ്യോ അതെനിക്ക് വേണ്ട എന്ന് പറയുന്നു. ഇന്ത്യൻ സിനിമയിൽ കത്തിജ്വലിച്ചുകൊണ്ടിരിക്കുന്ന ഒരു പെൺകരുത്തുതന്നെയാണ് നയൻതാര.
എല്ലാ വിഷയങ്ങളിലും അവരുടേതായ തീരുമാനങ്ങളും കാഴ്ചപ്പാടുകളുമുണ്ട്. ഏത് പ്രശ്നത്തെയും തന്മയത്വത്തോടെയും ധീരമായും നേരിടുന്ന സ്വഭാവക്കാരിയാണ് അവർ. ഓരോ ചിത്രവും വിജയിക്കുമ്പോഴും അവരുടെ അഴകും സൗന്ദര്യവും കൂടിക്കൂടി വന്നു.
നയൻതാര ഒരു സിനിമയിലുണ്ടെങ്കിൽ ഹീറോ ആരാണെന്നത് ഒരു വിഷയമേയല്ല. ആടിയുലഞ്ഞുനിന്ന പല ഹീറോകളുടെയും ചിത്രങ്ങൾ നയൻതാര രക്ഷപ്പെടുത്തിക്കൊടുത്തിട്ടുമുണ്ട്. തന്റെ ജീവിതം ഒരു തുറന്ന പുസ്തകമാണെന്ന് നയൻതാര പറയുന്നു.
നയൻതാര നൂറുകണക്കിന് കോടി രൂപ സമ്പാദിച്ചുകഴിഞ്ഞു. ആഡംബര വീടുകൾ, ആഡംബര കാറുകൾ, തമിഴ്നാട്ടിലും കേരളത്തിലുമായി നിരവധി സ്ഥലങ്ങൾ, ദുബായിലെ ഒരു പെട്രോളിയം കമ്പനിയിൽ നൂറ് കോടി രൂപയുടെ ഇൻവെസ്റ്റ്‌മെന്റ്, കൂടാതെ സ്വന്തമായി ഒരു സ്വകാര്യ വിമാനവും ഉണ്ടെന്ന് പറയപ്പെടുന്നു.'- അദ്ദേഹം പറഞ്ഞു.